ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനെതിരായ മത്സരത്തിലെ സംഭവങ്ങളുടെ പേരിലാണ് നടപടി

യുവന്‍റസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ റഫറിയെ വിമര്‍ശിച്ച യുവന്‍റസ് നായകനും ഇതിഹാസ താരവുമായ ജിയാന്‍ലൂജി ബുഫണെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യൂവേഫ. ബുഫണെ യൂവേഫ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി സംഭവത്തില്‍ വിശദീകരണം ആരാഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരായ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇഞ്ചുറി ടൈമിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. 

റയല്‍ താരം ലുകാസ് വാസ്കസിനെ വീഴ്ത്തിയതിന് റഫറി മൈക്കിള്‍ ഒളിവര്‍ പെനാള്‍ട്ടി ബോക്സിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍ പെനാള്‍ട്ടി അനുവദിച്ചത് ചോദ്യം ചെയ്ത് തര്‍ക്കിച്ച ബുഫണെതിരെ റഫറി ചുവപ്പ് കാര്‍ഡുയര്‍ത്തി. പെനാള്‍ട്ടി കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലകുലുക്കിയപ്പോള്‍ യുവന്‍റസിനെ മറികടന്ന് റയല്‍ സെമിയിലെത്തുകയും ചെയ്തു. മത്സര ശേഷം ഇംഗ്ലീഷ് റഫറിയുടെ ഹൃദയം ചവിട്ടുകൊട്ടയാണെന്ന് വിമര്‍ശിച്ച് ബുഫണ്‍ രംഗത്തെത്തിയിരുന്നു.