പല്ലെക്കല്ലെ: ഓസ്ട്രേലിയന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗ്ലെന്‍ മാക്സ്‌വെല്‍ രാജകീയമാക്കിയപ്പോള്‍ ഓസ്ട്രേലിയ എത്തിപ്പിടിച്ചത് രാജ്യാന്തര ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ 65 പന്തില്‍ 145 റണ്‍സടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ ഓസീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. കെനിയക്കെതിരെ ശ്രീലങ്ക കുറിച്ച 260 റണ്‍സിന്റെ ടീം ടോട്ടലാണ് ഓസീസ് ഇന്ന് മറികടന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു നേടിയ 263 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഓസീസിനായി. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ 178 റണ്‍സിലൊതുങ്ങിയപ്പോള്‍ ഓസീസ് സ്വന്തമാക്കിയത് 85 റണ്‍സിന്റെ കൂറ്റന്‍ ജയം. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 263/3, ശ്രീലങ്ക 20 ഓവറില്‍ 178/9.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണറായാണ് മാക്സ്‌വെല്‍ ഇറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം(28) അഞ്ചോവറില്‍ 57 റണ്‍സടിച്ച ഓസീസ് പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഖവാജ(36), ഹെഡ്(45) എന്നിവരും മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. 27 പന്തില്‍ 50 തികച്ച മാക്സ്‌വെല്ലിന് സെഞ്ചുറിയിലേക്കെത്താന്‍ വേണ്ടിവന്നത് 49 പന്തുകള്‍.

സെഞ്ചുറിക്കുശേഷവും തകര്‍ത്തടിച്ച മാക്സ്‌വെല്‍ 65 പന്തില്‍ 145 റണ്‍സുമായി പുറത്താകാതെ നിന്നു. 14 സിക്സറും ഒമ്പത് ബൗണ്ടറിയും അടങ്ങുന്നതാണ് മാക്സ്‌വെല്ലിന്റെ ഇന്നിംഗ്സ്. കഴിഞ്ഞ ആഴ്ച ലങ്കയുടെ പേരിലുണ്ടായിരുന്ന ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഇംഗ്ലണ്ട് മറികടന്നിരുന്നു. ഇപ്പോഴിതാ ലങ്കയുടെ പേരിലുണ്ടായിരുന്ന ട്വന്റി-20യിലെ ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡും തകര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് ഇപ്പോഴും ലങ്കയുടെ പേരിലാണ്.