തിരുവവന്തപുരം: ദേശീയ ഗെയിംസിന് പിന്നാലെ എത്തിയ സാഫ് ഫുട്ബോളിനും ആതിഥേയമരുളിയ ഗ്രീന്‍ ഫീല്‍ഡില്‍ ഇനി ക്രിക്കറ്റ് ആവേശവും. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സറ്റേഡിയം ഒരുങ്ങുകയാണ്. രണ്ട് മാസത്തിനുള്ളില്‍ പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറാന് കഴിയുമെന്ന് സ്റ്റേഡിയം ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 കെ.സി.എയും ധാരണയായതോടെ ഇനി ബാക്കിയുള്ളത് പിച്ച് നിര്‍മ്മാണം മാത്രമാണ്. ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ സംഘടിപ്പിക്കാനാകുന്ന വിധത്തില്‍ സ്റ്റേഡിയും ഒരുക്കാനും ആലോചനയുണ്ട്. ഐപിഎല്ലും ഐഎസ്എല്ലും അടക്കമുള്ള മത്സരങ്ങള്‍ക്ക് വേണ്ട അന്താരാഷ്‌ട്ര സൗകര്യങ്ങളെല്ലാം ഗ്രീന്‍ഫീല്‍ഡിലുണ്ട്.

കായികതാരങ്ങള്ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ സൗകര്യത്തോടെ ക്ലബ് ഹൗസും ജിംനേഷ്യവും മുതല്‍ ടെന്നിസ്, ബാഡ്‌മിന്റന്‍, ടേബിള്‍ ടെന്നിസ്, ബാസ്‌കറ്റ്‌ബോള്‍, സ്‌ക്വാഷ് എന്നിവയ്‌ക്കുള്ള കോര്‍ട്ടുകള്‍ വരെ പണിപ്പുരയിലാണ്. മത്സരങ്ങള്ക്ക് പുറമേ സ്റ്റേഡിയത്തിന്റെ വരുമാനം കൂട്ടാനും ഷോപ്പിംഗ് മോളും,മള്‍ട്ടിപ്ലെക്‌സും അടക്കം മിനി സിറ്റി തന്നെ ഭാവില്‍ കാര്യവട്ടത്ത് എത്തിക്കാന്‍ ആലോചിക്കുന്നുണ്ട്.