ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ് ഇത്തരം താരങ്ങളെന്ന് ഹര്‍ഭജന്‍ പറഞ്ഞു

മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ് ഇത്തരം താരങ്ങളെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനത്തേയും ഹര്‍ഭജന്‍ പിന്തുണച്ചു. 

ഹര്‍ഭജന്‍ തുടര്‍ന്നു... ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിങ് റൂമില്‍ പോലും ഇങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ എന്ത് കരുതും..? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ..? ഹര്‍ഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നോ..? ഹര്‍ഭജന്‍ ചോദിക്കുന്നു.

എത്ര നാളായി പാണ്ഡ്യ ടീമിലെത്തിയിട്ട്..? ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോയെന്നും ഹര്‍ഭജന്‍ ചോദിച്ചു. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.