പഞ്ചാബിനായി തകര്‍ത്തടിച്ച പ്രിയാന്‍ഷ് ആര്യയെ സമ്മര്‍ദ്ദത്തിലാക്കാനും മാധവിനായി. ഒടുവില്‍ പ്രിയാന്‍ഷിന്‍റെ വിക്കറ്റെടുത്തതും മാധവ് തിവാരിയായിരുന്നു.

ധരംശാല: ഐപിഎല്ലില്‍ കരുത്തരായ പഞ്ചാബ് കിംഗ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് വിക്കറ്റിന് തകര്‍ത്തപ്പോള്‍ ആദ്യ പന്ത് കൊണ്ടും പിന്നീട് ബാറ്റുകൊണ്ടും കളിയിലെ താരമായത് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവ ഓള്‍ റൗണ്ടര്‍ മാധവ് തിവാരിയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കമുള്ള ലോകോത്തര ബൗളര്‍ പോലും നാലോവറില്‍ 57 റണ്‍സ് വഴങ്ങിയ മത്സരത്തില്‍ നാലോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ മാധവ് തിവാരി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. പഞ്ചാബിനായി തകര്‍ത്തടിച്ച പ്രിയാന്‍ഷ് ആര്യയെ സമ്മര്‍ദ്ദത്തിലാക്കാനും മാധവിനായി. ഒടുവില്‍ പ്രിയാന്‍ഷിന്‍റെ വിക്കറ്റെടുത്തതും മാധവ് തിവാരിയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് തുടങ്ങിയ കൂപ്പര്‍ കൊണോലിയുടെ വിക്കറ്റും മാധവ് നേടി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 8 പന്തില്‍ പുറത്താകാതെ 18 റണ്‍സെടുത്ത മാധവിന്‍റെ പ്രകടനം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി.

Add Asianetnews as a Preferred SourcegooglePreferred

ഐപിഎല്‍ താരലേലത്തിൽ 40 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് മാധവ് തിവാരിയെ സ്വന്തമാക്കിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച ഡല്‍ഹി പഞ്ചാബിനെതിരെ അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയതോടെയാണ് മാധവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. മത്സരശേഷം താങ്കളൊരു ബാറ്ററാണോ ബൗളറാണോ എന്ന ചോദ്യത്തിന് മാധവ് നൽകിയ മറുപടിയും ശ്രദ്ദേയമായിരുന്നു. ഞാൻ 100 ശതമാനം ബൗളറും 100 ശതമാനം ബാറ്ററുമാണെന്നായിരുന്നു മാധവിന്‍റെ മാസ്സ് മറുപടി. തന്‍റെ പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേലിന്‍റെയും ബാറ്റിംഗ് കോച്ച് ഇയാൻ ബെല്ലിന്‍റെയും ഉപദേശങ്ങളാണെന്ന് മാധവ് പറഞ്ഞു.

Scroll to load tweet…

മുനാഫ് സാറിനൊപ്പം ബൗളിംഗിലും ഇയാൻ ബെല്ലിനൊപ്പം റേഞ്ച് ഹിറ്റിംഗിലും ഞാൻ കഠിനമായി പരിശീലിച്ചിരുന്നു. നിനക്ക് പവറുണ്ട്, അതുകൊണ്ട് അനാവശ്യമായി ഒന്നും പരീക്ഷിക്കണ്ട, പന്തിന്‍റെ ഗതിക്കനുസരിച്ച് മാത്രം കളിക്കുക എന്നാണ് ഇയാൻ ബെൽ എന്നോട് പറഞ്ഞത്. ആ വിശ്വാസമാണ് ഇന്ന് ഗുണകരമായത്. പഞ്ചാബിനെതിരെ ബെന്‍ ഡ്വാര്‍ഷൂയിസിന്‍റെ നേരിട്ട ആദ്യ പന്ത് യോര്‍ക്കര്‍ ആയിരുന്നെങ്കിലും മാധവ് അത് അനായാസം ബൗണ്ടറി കടത്തി ഞെട്ടിച്ചിരുന്നു.

ക്യാപ്റ്റൻ അക്സർ പട്ടേൽ നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും മാധവ് സംസാരിച്ചു. പിച്ചിൽ പേസർമാർക്ക് ലഭിച്ച ആനുകൂല്യം മുതലാക്കി പന്തെറിയാൻ കഴിഞ്ഞതാണ് വിക്കറ്റുകൾ നേടിത്തന്നതെന്നും താരം കൂട്ടിച്ചേർത്തു. കളിയിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും മാധവ് സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക