ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്‍മാന്‍മാര്‍ക്ക് പ്രതീക്ഷിച്ചപോലെ കാലിടറുകയായിരുന്നു. മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകള്‍ ആണ് നഷ്‍ടമായത്. രോഹിത് ശര്‍മ്മ(11), ചേതേശ്വര്‍ പൂജാര (26), ആര്‍ അശ്വിന്‍(12), വൃദ്ധിമാന്‍ സാഹ(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക് പോകുമെന്ന് ഘട്ടത്തിലാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഏകദിന ശൈലിയില്‍ നേരിട്ട് ഹാര്‍ദിക് പാണ്ഡ്യ ടീം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമം തുടരുകയാണ്.

പൂജാര പുറത്തായപ്പോഴാണ് ഹാര്‍ദിക് പാണ്ഡെ ക്രീസിലെത്തിയത്. ഇന്ത്യ നാലു വിക്കറ്റുകളുടെ നഷ്‍ടത്തില്‍ 76 എന്ന നിലയിലായിരുന്നു. ക്രീസിലെത്തി നേരിട്ട ആദ്യ പന്തു തന്നെ അതിര്‍ത്തി കടത്തിയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ നിലവില്‍ 64 പന്തുകളില്‍ നിന്ന് 13 ഫോറുകളും ഒരു സിക്സും ഉള്‍പ്പടെ 77 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. ഇന്ത്യ ഏഴ് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലാണ്.