വിവാദ പരാമര്‍ശത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാനാകുമോ എന്ന കാര്യം ബിസിസിഐ നിയമകാര്യ സമിതിയുമായി ആലോചിച്ചശേഷമെ പറയാനാകൂവെന്നാണ് ഭരണസമിതി അംഗമാ ഡയാന എഡുല്‍ജി

മുംബൈ: ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദ്ദീക് പാണ്ഡ്യക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ. അച്ചടക്ക നടപടിയുടം ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തു. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാവുന്ന തീരുമാനം.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാനാകുമോ എന്ന കാര്യം ബിസിസിഐ നിയമകാര്യ സമിതിയുമായി ആലോചിച്ചശേഷമെ പറയാനാകൂവെന്നാണ് ഭരണസമിതി അംഗമാ ഡയാന എഡുല്‍ജിയുടെ നിലപാട്. കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ALSO READ:ലൈംഗിക പരാമര്‍ശങ്ങള്‍; പാണ്ഡ്യക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐയില്‍ ഒരു വിഭാഗം

വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിന് ബിസിസിഐക്ക് പാണ്ഡ്യ നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്ന് വിനോദ് റായ് പ്രതികരിച്ചു. അതിനാലാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സമിതി അംഗമായ ഡയാന എഡുല്‍ജിയുടെ കൂടി തീരുമാനം അറിഞ്ഞശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും വിനോദ് റായ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.