'മകന്‍ ശുദ്ധന്‍, പരാമര്‍ശങ്ങള്‍ രസിപ്പിക്കാന്‍ വേണ്ടിയുള്ളത്'; ഹാര്‍ദികിനെ പിന്തുണച്ച് പിതാവ്
ഒരു വിഭാഗം ആളുകളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആ പരിപാടി. മകന്റെ പരാമര്‍ശങ്ങളെ ഇത്രയധികം വരികള്‍ക്കിടയിലൂടെ വായിക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് ഹര്‍ദിക് പാണ്ഡ്യയുടെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ
ദില്ലി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് പിതാവ്. ഒരു വിഭാഗം ആളുകളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആ പരിപാടി. മകന്റെ പരാമര്‍ശങ്ങളെ ഇത്രയധികം വരികള്‍ക്കിടയിലൂടെ വായിക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് ഹര്‍ദിക് പാണ്ഡ്യയുടെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ പ്രതികരിച്ചു.
ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമുള്ളതായിരുന്നു ആ പരിപാടിയെന്നും ഹാര്‍ദിക് പറഞ്ഞു. അതിനാല്‍ തന്നെ പരാമര്‍ശങ്ങളെ ഇത്ര നെഗറ്റീവ് ആയി കാണേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ശുദ്ധ ഹൃദയനാണെന്നും തമാശകള്‍ ഇഷ്ടപ്പെടുന്ന പ്രകൃതമാണെന്നും ഹിമാന്‍ഷു പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പരാമര്‍ശങ്ങള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ നേരത്തെ പ്രതികരിച്ചിരുന്നു. പരാമര്‍ശങ്ങളില്‍ രണ്ടാഴ്ചയ്ക്കകം കാരണം കാണിക്കാന്‍ ബിസിസിഐ താരങ്ങളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇരുവരേയും ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഓസ്ട്രേലിയയ്ക്കെതിരെ നാളെ തുടങ്ങുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയ വിവരം ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായിയാണ് അറിയിച്ചത്. അന്വേഷണ വിധേയമായാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. അതേസമയം വിവാദ എപ്പിസോഡ് ഹോട്ട്‌സ്റ്റാർ നീക്കം ചെയ്തു.