അസം സ്വദേശി ഹിമാ ദാസിന് സ്വർണം 

ഫിൻലാൻഡ്: ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്രം നേട്ടം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ ഇന്ത്യൻ സ്പ്രിന്‍റർ ഹിമാ ദാസ് സ്വർണം കരസ്ഥമാക്കിയതോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമായത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തിൽ സ്വർണം നേടുന്നത്. 

നാലാം നമ്പര്‍ ലൈനില്‍ ഓടിയ ഹിമ റൊമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിന് പിന്നിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ ഹിമ സ്വര്‍ണം നേടുകയായിരുന്നു. 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമാ സ്വര്‍ണം കരസ്ഥമാക്കിയത്. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസിന് വെളളിയാണ് ലഭിച്ചത്. 52.28 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ടെയ്ലര്‍ മാന്‍സന്‍ വെങ്കലവും സ്വന്തമാക്കി. 
ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സീമ പൂനിയ (വെങ്കലം- ഡിസ്കസ് ത്രോ, 2002), നീരജ് കൗര്‍ (വെങ്കലം- ഡിസ്കസ് ത്രോ, 2014) എന്നിവരാണ് നേരത്തെ മെഡല്‍ നേടിയവര്‍.

അസമിലെ നാഗൻ ജില്ലയിലെ ധിംങ്ങ് ഗ്രാമത്തിലെ ഒരു കർഷകന്റെ മകളാണ് പതിനെട്ടുകാരി ഹിമാ ദാസ്. അസാമിൽവച്ചു നടന്ന ഇന്‍റർ-ഡിസ്ട്രിക്റ്റ് മത്സരത്തിലാണ് ഹിമാ ദാസ് ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് 18 മാസങ്ങൾക്കു ശേഷമാണ് ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഹിമാ ഫിൻലാൻഡിലേക്ക് പറന്നത്.