തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-20യില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഇടപെടല്‍. 68 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസിന് അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. ബൂമ്രയുടെയും കുല്‍ദീപ് യാദവിന്റെയും ഓരോ ഓവര്‍ വീതമാണ് അവശേഷിച്ചിരുന്നത്. നിര്‍ണായക ഏഴാം ഓവര്‍ ആരെ കൊണ്ടെറിയിക്കും എന്നതായിരുന്നു നിര്‍ണായ ചോദ്യം.

ഏറ്റവും മികച്ച ഡെത്ത് ബൗളറായ ബൂമ്രയെ അവസാന ഓവറിനായി കരുതിവെച്ച് കുല്‍ദീപിനെക്കൊണ്ട് ഏഴാം ഓവര്‍ എറിയിച്ചാലോ എന്ന ആലോചനയ്ക്കിടെയാണ് ബൂമ്രയ്ക്ക് ഏഴാം ഓവര്‍ നല്‍കാനുള്ള നിര്‍ദേശം ധോണി കോലിക്ക് മുമ്പില്‍വെച്ചത്. അത് അംഗീകരിച്ച കോലി ബൂമ്രയ്ക്ക് ഏഴാം ഓവര്‍ നല്‍കി. ആ തീരുമാനം ശരിവെച്ച് ബൂമ്ര ആദ്യ പന്തില്‍ തന്നെ നിക്കോള്‍സിനെ പുറത്താക്കി. ഒരു വൈഡും ബൗണ്ടറിയും വഴങ്ങിയെങ്കിലും റണ്ണൗട്ടിന്റെ രൂപത്തില്‍ ഒരു വിക്കറ്റ് കൂടി ആ ഓവറില്‍ വീണു. 10 റണ്‍സാണ് ബൂമ്ര ആ ഓവറില്‍ വഴങ്ങിയത്.

ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്ന നിലയിലായി കീവീസ്. സ്പിന്നറായ കുല്‍ദീപിനെക്കൊണ്ടെറിയിക്കുന്നത് റിസ്കാണെന്ന് തിരിച്ചറിഞ്ഞ കോലി അവസാന ഓവര്‍ പാണ്ഡ്യയ്ക്ക് നല്‍കി. 12 റണ്‍സ് മാത്രം വഴങ്ങിയ പാണ്ഡ്യ കളിയും പരമ്പരയും ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു.