തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിനായി സഖ്യ ചർച്ചകൾ നടത്തുന്നു. കോൺഗ്രസിന് മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് പിന്തുണ ഉറപ്പിക്കാനും ഡിഎംകെ, ബിജെപി ഇതര മൂന്നാം ബദൽ സർക്കാർ രൂപീകരിക്കാനുമാണ് വിജയ് ലക്ഷ്യമിടുന്നത്.
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ). കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി നടത്തിയ ചർച്ചകൾ ധാരണയിലെത്തിയതായാണ് സൂചന.
സഖ്യ ചർച്ചകൾ: ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് (108 സീറ്റുകൾ) ഭരിക്കാനാവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെ (5 സീറ്റുകൾ) അടക്കം പിന്തുണ അത്യാവശ്യമാണ്. ചൊവ്വാഴ്ച വൈകിട്ട് വിജയ്യുടെ പനയൂരിലെ വസതിയിൽ വെച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പിന്തുണ സംബന്ധിച്ച് പ്രാഥമിക ധാരണയായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഖ്യസർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാൻ വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതിന് പുറമെ ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.
ഇടതുപക്ഷ പാർട്ടികളുമായും വിടുതലൈ ചിരുതൈഗൾ കക്ഷിയുമായും (വിസികെ) ടിവികെ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സിപിഎമ്മും സിപിഐയും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. വിസികെ തലവൻ തോൾ തിരുമാവളവൻ ഡിഎംകെയ്ക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഭയിൽ ചെറുകക്ഷികളുടെ പിന്തുണയോടെ 125 സീറ്റ് വരെ ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയോടൊപ്പം ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ബിജെപിയെയും ഡിഎംകെയെയും ഒരുപോലെ മാറ്റിനിർത്തുന്ന ഒരു മൂന്നാം ബദൽ സർക്കാർ രൂപീകരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.
സഖ്യകക്ഷികളുടെ ഔദ്യോഗിക പിന്തുണക്കത്തുകൾ ലഭിച്ചാലുടൻ വിജയ് വീണ്ടും ഗവർണറെ കാണും. മെയ് 10-ന് ചെന്നൈയിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനാണ് നിലവിലെ തീരുമാനം. അതിനുള്ളിൽ പിന്തുണ ലഭിക്കുമെന്നും ടിവികെ നേതൃത്വം കരുതുന്നു. തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സഖ്യസർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതയാണ് വിജയ്യുടെ ഈ നീക്കത്തിലൂടെ തെളിയുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ചടക്കം വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.





