വെസ്റ്റിന്‍ഡീസും ലോക ഇലവനും തമ്മിലാണ് പോരാട്ടം ദിനേഷ് കാര്‍ത്തിക് മാത്രമാണ് ലോകഇലവനിലുള്ള ഇന്ത്യന്‍ താരം

ഇര്‍മ, മരിയ കൊടുങ്കാറ്റുകളില്‍ തകര്‍ന്നടിഞ്ഞ കരീബിയന്‍ മേഖലയെ സാമ്പത്തികമായി സഹായിക്കാന്‍ ഐസിസി സംഘടിപ്പിക്കുന്ന പ്രദര്‍ശനമത്സരം ആവേശമാകും. വെസ്റ്റിന്‍ഡീസും ലോക ഇലവനും തമ്മിലാണ് പോരാട്ടം. ലോകക്രിക്കറ്റിനെ ഒരു കാലഘട്ടത്തില്‍ പുളകമണിയിച്ച ഷാഹിദ് അഫ്രീദിയും ദിനേഷ് കാര്‍ത്തിക്കുമടക്കമുള്ളവരാണ് ലോകഇലവന് വേണ്ടി അണിനിരക്കുന്നത്. മറുവശത്ത് കരിബിയന്‍ കരുത്ത് ക്രിസ് ഗെയിലും മാര്‍ലോണ്‍ സാമുവല്‍സും പോരാട്ടത്തിനിറങ്ങും.

ലോര്‍ഡ്‌സില്‍ ഇന്ന് ആറ് മണിക്കാണ് ടി ട്വന്റി മത്സരം ആരംഭിക്കുക. ബുംബും അഫ്രീദിയുടെ പടുകൂറ്റന്‍ സിക്‌സറുകള്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ തകര്‍ത്തടിച്ച ക്രിസ് ഗെയിലും ആന്ദ്രെ റസലും മികച്ച ഫോമിലാണെന്നതിനാല്‍ തന്നെ പോരാട്ടം ആവേശകരമാകും. ലോക ഇലവന്റെ നായകനായാണ് അഫ്രീദി എത്തുന്നത്.

ഇംഗ്ലണ്ടിന്റെ ഏകദിന നായകന്‍ ഇയാന്‍ മോര്‍ഗനെയാണ് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. പരിക്കിന്റെ പിടിയിലായതോടെ മോര്‍ഗന്‍ പിന്മാറിയതോടെയാണ് അഫ്രീദി നായകസ്ഥാനത്തെത്തിയത്. ദിനേഷ് കാര്‍ത്തിക് മാത്രമാണ് ലോകഇലവനിലുള്ള ഇന്ത്യന്‍ താരം. ടീമിലുണ്ടായിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും കളിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ കരീബിയന്‍ മേഖലയിലെ അഞ്ച് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ നവീകരിക്കാനാകും ലഭിക്കുന്ന പണം പ്രധാനമായും ഉപയോഗിക്കുകയെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

ലോകഇലവന്‍- ഷാഹീദ് അഫ്രീദി (പാകിസ്ഥാന്‍) ദിനേഷ് കാര്‍ത്തിക് (ഇന്ത്യ), റഷീദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍), സന്ദീപ് ലമിഷാനെ (നേപ്പാള്‍), മിച്ചല്‍ മക്ലെഗാഗന്‍ (ന്യൂസിലാന്‍ഡ്), തമീം ഇഖ്ബാല്‍ ( ബംഗ്ലാദേശ്) ഷോയിബ് മാലിക് (പാക്കിസ്ഥാന്‍), തിസാര പെരേര (ശ്രീലങ്ക), ലൂക്ക് റോഞ്ചി (ന്യൂസിലാന്‍ഡ്), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), സാം ബില്ലിങ്സ്(ഇംഗ്ലണ്ട്), സാം കുറന്‍(ഇംഗ്ലണ്ട്), തൈമല്‍ മില്‍സ്(ഇംഗ്ലണ്ട്).


വെസ്റ്റിന്‍ഡീസ്: കാര്‍ലോസ് ബ്രാത്വൈറ്റ് (ക്യാപ്റ്റന്‍), സാമുവല്‍ ബദ്രീ, റയാദ് എംറിത്, ആന്ദ്രെ ഫ്ളെച്ചര്‍, ക്രിസ് ഗെയില്‍, ഇവിന്‍ ലെവിസ്, ആഷ്ലി നഴ്സ്, കീമോ പോള്‍, റോമാന്‍ പവല്‍, ദിനേഷ് രാംദിന്‍, ആന്ദ്രെ റസ്സല്‍, മാര്‍ലോണ്‍ സാവുവല്‍സ്, കെസ്രിക്ക് വില്യംസ്.