ഐഎസ്‌എല്ലിന്റെ തിളക്കത്തിനിടയിലും മുന്നേറാൻ ഐ-ലീഗ്; കേരളത്തിൽനിന്ന് ഗോകുലം എഫ്സിയും
ഐ ലീഗ് ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പിന് ഈ മാസം 25ന് തുടക്കം. ലുധിയാനയില്‍ മിനര്‍വ പഞ്ചാബും മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടനം മല്സരം. ഐ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഗോകുലം എഫ് സി ഉള്‍പ്പെടെ എല്ലാ ടീമുകളേയും ദില്ലിയില്‍ നടന്ന ചടങ്ങില്‍ പരിചയപ്പെടുത്തി. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത് മാത്യുവാണ് ഗോകുലം എഫ് സിയെ നയിക്കുന്നത്.
പത്ത് ടീമുകള്‍, എട്ട് സംസ്ഥാനങ്ങള്‍ ഐ ലീഗിന്‍റെ പതിനൊന്നാം പതിപ്പിന് ലുധിയാനയിൽ തുടക്കം കുറിക്കുന്പോള്‍ പുതുമകൾ ഏറെയുണ്ട്. കേരളാ ടീമായ ഗോകുലം എഫ്സി ഉൾപ്പടെ മൂന്ന് ടീമുകൾ പുതിയതായി ലീഗില്‍ അണിചേരുകയാണ്. മണിപ്പൂരില്‍ നിന്നുള്ള നെരോകാ എഫ് സി, ദില്ലിയില്‍ നിന്നുള്ള ഇന്ത്യന്‍ ആരോസ് എന്നിവയാണിവ. ജേതാക്കള്‍ക്ക് ലഭിക്കുന്നത് ഒരു കോടി രൂപ. രണ്ടാം സ്ഥാനക്കാർക്ക് 60 ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് 40 ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും.
മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കന്നിക്കാരായ ഗോകുലം എഫ് സി ഇറങ്ങുന്നത്. കോഴിക്കോടാണ് ഗോകുലം എഫ് സിയുടെ ഹോം ഗ്രൗണ്ട്. ശക്തമായ താരനിര ടീമിനുണ്ടെന്ന് നായകൻ സുശാന്ത് മാത്യൂ പറയുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി ഫുട്ബോള്‍ രംഗത്ത് നമുക്കിപ്പോള്‍ ശക്തമായ സംവിധാനമുണ്ട്. ഇപ്പോള്‍ ബേബി ചാന്പ്യന്‍ഷിപ്പും നടന്നുവരികയാണ്. മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഐ എം വിജയനേയും ജോപോൾ അഞ്ചേരിയേയും പോലുളള താരങ്ങള്‍ ടീമില്‍ നിന്നുയര്‍ന്നുവരും