Asianet News MalayalamAsianet News Malayalam

ഫോം തുടര്‍ന്ന് മായങ്ക് അഗര്‍വാള്‍; സിഡ്നിയിലും അര്‍ദ്ധ സെഞ്ചുറി

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് അര്‍ദ്ധ സെഞ്ചുറി. 96 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് മായങ്ക് അമ്പത് പിന്നിട്ടത്. ടെസ്റ്റ് കരിയറില്‍ മൂന്ന് ഇന്നിംഗ്സുകളില്‍ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്. 

ind vs ausis 2018 19 sydney test fifty for Agarwal
Author
Sydney NSW, First Published Jan 3, 2019, 8:16 AM IST

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് അര്‍ദ്ധ സെഞ്ചുറി. 96 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് മായങ്ക് അമ്പത് പിന്നിട്ടത്. ടെസ്റ്റ് കരിയറില്‍ മൂന്ന് ഇന്നിംഗ്സുകളില്‍ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്. മെല്‍ബണില്‍ അരങ്ങേറിയ താരം ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 42 റണ്‍സുമെടുത്തിരുന്നു. 

സിഡ്‌നി ടെസ്റ്റില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒരു വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 62 റണ്‍സുമായും പൂജാര 25 റണ്‍സെടുത്തും ക്രീസിലുണ്ട്. ഒമ്പത് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

പരമ്പരയിലെ മോശം പ്രകടനം സിഡ്നിയെ ആദ്യ ഇന്നിംഗ്സിലും തുടരുകയായിരുന്നു രാഹുല്‍. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ രണ്ടാം മത്സരത്തിലും മികവ് തുടരുന്ന അഗര്‍വാളും 'രണ്ടാം വന്‍മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ നയിക്കുകയായിരുന്നു.

പരമ്പരാഗതമായി സ്‌പിന്നിനെ തുണയ്ക്കുന്ന സിഡ്‌നി ഗ്രൗണ്ടില്‍ രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബൂംമ്രയുമാണ് ടീമിലെ പേസര്‍മാര്‍. ആര്‍ അശ്വിന് അവസാന ഇലവനില്‍ സ്ഥാനം പിടിക്കാനാകാതെ പോയപ്പോള്‍ ജഡേജയ്ക്കൊപ്പം കുല്‍ദീപ് ടീമിലെത്തി. നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് രാഹുല്‍ ടീമിലെത്തിയത്. എന്നാല്‍ ഉമേഷ് യാദവിന് അവസാന പതിനൊന്നില്‍ ഇടംപിടിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios