ഇന്ത്യന്‍ താരങ്ങളെ കണ്ട് പഠിക്കുന്നില്ല; ഓസീസ് ബാറ്റ്‌സ്‌മാന്‍മാരുടെ പരാജയം സമ്മതിച്ച് ലാംഗര്‍
ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ പരാജയം തുറന്നുസമ്മതിച്ച് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വിരാട് കോലിയും ചേതേശ്വർ പുജാരയുമാണ് ഇപ്പോൾ ഇരുടീമുകളെയും വ്യത്യസ്തമാക്കുന്നതെന്നും ലാംഗർ.
സിഡ്‌നി: നിലവാരമുള്ള ബാറ്റ്സ്മാൻമാരുടെ അഭാവമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് നേരിടുന്ന പ്രതിന്ധിയെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ. വിരാട് കോലിയും ചേതേശ്വർ പുജാരയുമാണ് ഇപ്പോൾ ഇരുടീമുകളെയും വ്യത്യസ്തമാക്കുന്നതെന്നും ലാംഗർ പറഞ്ഞു.
ഇന്ത്യൻ ബാറ്റ്സ്മാൻമാർ അവസരത്തിനൊത്ത് ഉയരുന്നതിൽ നിന്ന് പഠിക്കാൻ ഓസീസ് താരങ്ങൾക്ക് കഴിയുന്നില്ല. സമ്മർദത്തെ അതിജീവിക്കുക എന്നതാണ് ക്രിക്കറ്റിൽ ഏറ്റവും പ്രധാനം. ടെസ്റ്റ് ക്രിക്കറ്റിൽ ക്രീസിൽ ചെലവഴിക്കാൻ ധാരാളം സമയമുണ്ടെന്ന കാര്യവും ഓസീസ് താരങ്ങള്‍ മറന്നുവെന്നും ലാംഗർ പറഞ്ഞു. പന്തു ചുരണ്ടൽ വിവാദത്തെതുടർന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വിലക്ക് നേരിട്ടതോടെ വൻ തിരിച്ചടിയാണ് ഓസീസ് നേരിടുന്നത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ഓസീസ് താരത്തിന് പോലും സെഞ്ചുറി നേടാനായിട്ടില്ല. ട്രാവിസ് ഹെഡും ഉസ്‌മാന്‍ ഖവാജയും നേടിയ 72 റണ്‍സാണ് പരമ്പരയില്‍ ഇതുവരെ ഓസീസ് താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍. സിഡ്‌നിയില്‍ അവസാന ടെസ്റ്റ് മത്സരം മൂന്നാം തിയതി തുടങ്ങാനിരിക്കേ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-2ന് പിന്നിലാണ്.