ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അവിസ്‌മരണീയമാണ്. അതുകൊണ്ടാണ് തങ്ങള്‍ ജയിച്ചതെന്ന് കോലി. രഞ്ജി ട്രോഫിയാണ് തന്‍റെ മിന്നും പ്രകടനത്തിന് പിന്നിലെന്ന് പേസര്‍ ജസ്‌പ്രീത് ബൂംമ്ര. 

മെല്‍ബണ്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ നിലവാരമാണ് ഇന്ത്യന്‍ ടീമിന്‍റെ വിജയങ്ങള്‍ക്ക് പിന്നിലെ ഊര്‍ജമെന്ന് നായകന്‍ വിരാട് കോലി. ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അവിസ്‌മരണീയമാണ്. അതുകൊണ്ടാണ് തങ്ങള്‍ ജയിക്കുന്നത്. രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ഘടന ബൗളര്‍മാരെ പരീക്ഷിക്കുംവിധമാണ്. അത് വിദേശപര്യടനങ്ങളിലും ടീമിന് സഹായകമാകുന്നതായി കോലി വ്യക്തമാക്കി.

രഞ്ജി ട്രോഫിയാണ് തന്‍റെ മിന്നും പ്രകടനത്തിന് പിന്നിലെന്ന് പേസര്‍ ജസ്‌പ്രീത് ബൂംമ്രയും പറഞ്ഞു. രഞ്ജി ട്രോഫിക്കായി കഠിന പരിശ്രമങ്ങളാണ് ബൗളര്‍മാര്‍ നടത്തുന്നത്. വളരെയധികം ഓവറുകള്‍ എറിയേണ്ടിവരുന്നു. അതുകൊണ്ട് ടെസ്റ്റ് കളിക്കുമ്പോള്‍ ഫിറ്റ്‌നസ് നഷ്ടപ്പെടുന്നില്ലെന്നും ബൂംമ്ര പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റില്‍ 86 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ബൂംമ്ര മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു.

അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാളിനെ പരിഹസിച്ച മുന്‍ സ്‌പിന്നര്‍ ഒക്കീഫിനുള്ള മറുപടി കൂടിയാണ് കോലി പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ റയില്‍വേക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട് മായങ്ക്. എന്നാല്‍ 'റയില്‍വേ കാന്‍റീന്‍ ജീവനക്കാര്‍ക്കെതിരെ മായങ്ക് ട്രിപ്പിള്‍ തികച്ചിട്ടുണ്ട്' എന്നായിരുന്നു ഒക്കീഫിന്‍റെ പരാമര്‍ശം. ഈ വാക്കുകള്‍ വിവാദമായതോടെ മാപ്പുപറഞ്ഞ് ഒക്കീഫ് തടിയൂരുകയായിരുന്നു.