തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ലീഡെടുക്കാനുള്ള ശ്രമങ്ങള്‍ പാളി ഇംഗ്ലണ്ട്. ഓലി- റൂട്ട് സഖ്യത്തിന്‍റെ വിക്കറ്റുകളാണ് ആതിഥേയരെ വീണ്ടും പ്രതിരോധത്തിലാക്കിയത്.

ലണ്ടന്‍: ലോര്‍‌ഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ലീഡെടുക്കാനുള്ള ശ്രമങ്ങള്‍ പാളി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റിന് 89 റണ്‍സ് എന്ന നിലയിലാണ്. ഓലി- റൂട്ട് സഖ്യത്തിന്‍റെ വിക്കറ്റുകളാണ് ആതിഥേയരെ വീണ്ടും പ്രതിരോധത്തിലാക്കിയത്. ഇന്ത്യയെക്കാള്‍ 18 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ടിപ്പോള്‍. 

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. 21 റണ്‍സെടുത്ത കുക്കിനെ ഇശാന്തും 11 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമിയും പുറത്താക്കി. നായകന്‍ റൂട്ടും അരങ്ങേറ്റ താരം ഓലിയും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 22-ാം ഓവറില്‍ പാണ്ഡ്യ വഴിത്തിരിവുണ്ടാക്കി.

ഓലിയെ 28ല്‍ നില്‍ക്കേ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പത്തെ പന്തില്‍ റൂട്ടിനെ(19), എല്‍ബിയില്‍ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിടുകയായിരുന്നു. നാല് റണ്‍സുമായി ബെയര്‍സ്റ്റോ ക്രീസിലുണ്ട്. എന്നാല്‍ ആറ് വിക്കറ്റ് ശേഷിക്കേ ലീഡ് കണ്ടെത്താന്‍ ഇംഗ്ലണ്ടിന് അത്ര പ്രയാസപ്പെടേണ്ടിവരില്ല. 

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 107ല്‍ പുറത്തായിരുന്നു. 13.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. വോ‌ക്‌സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 29 റണ്‍സുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.