അഞ്ച് വിക്കറ്റ് വീണിട്ടും മത്സരത്തില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. 31 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയില്‍.  

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 31 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലാണ്. 20 റണ്‍സുമായി ബെയര്‍സ്റ്റോയും റണ്ണൊന്നുമെടുക്കാതെ വോക്‌സുമാണ് ക്രീസില്‍. കുക്ക്, ജെന്നിംഗ്സ്, റൂട്ട്, ഓലി, ബട്ട്‌ലര്‍ എന്നിവരാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍. 

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. 21 റണ്‍സെടുത്ത കുക്കിനെ ഇശാന്തും 11 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമിയും പുറത്താക്കി. നായകന്‍ റൂട്ടും അരങ്ങേറ്റ താരം ഓലിയും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 22-ാം ഓവറില്‍ പാണ്ഡ്യ വഴിത്തിരിവുണ്ടാക്കി.

ഓലിയെ 28ല്‍ നില്‍ക്കേ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പത്തെ പന്തില്‍ റൂട്ടിനെ(19), എല്‍ബിയില്‍ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടു. പിന്നിലെ ബെയര്‍സ്റ്റോയും ബട്ട്‌‌ലറും ചേര്‍ന്ന് വേഗത്തില്‍ റണ്‍സ് കണ്ടെത്തി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ ബട്ട്‌ലറെ(24) പുറത്താക്കി ഷമി ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചു. 

നേരത്തെ 13.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ 107ല്‍ ഒതുക്കിയത്. വോ‌ക്‌സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 29 റണ്‍സുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.