മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള അമിത് മിശ്രയ്ക്കും മുഹമ്മദ് ഷാമിക്കും കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടാനാവു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, ഹര്‍ദ്ദീക് പാണ്ഡ്യ എന്നിവരെ 16 അംഗ ടീമില്‍ നിലനിര്‍ത്തി. ഫെബ്രുവരി 23ന് പൂനെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. റാഞ്ചി, ബംഗലൂരു, ധര്‍മശാല എന്നിവടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍.

ഓപ്പണര്‍മാരായി കെ എല്‍ രാഹുലും മുരളി വിജയ്‌യുും തന്നെയാകും ഇറങ്ങുക. പൂജാര, കൊഹ്‌ലി, രഹാനെ, കരുണ്‍ നായര്‍ സാഹ എന്നിവരാകും അന്തിമ ഇലവനില്‍ എത്തുന്ന ബാറ്റ്സ്മാന്‍മാര്‍. ഇഷാന്ത്, ഉമേഷ് യാദവ്, അശ്വിന്‍, ജഡേജ എന്നിവരാകും ബൗളിംഗ് നിരയില്‍.