Asianet News MalayalamAsianet News Malayalam

ഓസീസ് വാലറ്റത്തിന്‍റെ ചെറുത്തുനിൽപ്പ് പാഴായി; അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് ജയം

ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്‌ട്രേലിയ 235 & 291

India defeated Australia in Adelaide test
Author
Adelaide SA, First Published Dec 10, 2018, 10:52 AM IST

അഡ്‌ലെയ്ഡ്: ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. സ്‌കോര്‍: ഇന്ത്യ 250 & 307, ഓസ്‌ട്രേലിയ 235 & 291. ഓസീസ് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്  തടഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തിന് അടിത്തറ പാകിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും അശ്വിന്‍ ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.  60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 14ന് പെര്‍ത്തില്‍ ആരംഭിക്കും. ഒരുപക്ഷെ, ഓസീസ് വാലറ്റം കാണിച്ച പക്വത മുന്‍നിര കാണിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. 

ഓസീസ് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് വിജയസാധ്യതയുണ്ടായിരുന്ന ടെസ്റ്റില്‍ അവരെ തോല്‍പ്പിച്ചത്. വാലറ്റത്ത് ടിം പെയ്ന്‍ (41), പാറ്റ് കമ്മിന്‍സും (28) മിച്ചല്‍ സ്റ്റാര്‍ക്കും (28) പുറത്തെടുത്ത പ്രകടനം ഇന്ത്യയെ അല്‍പമെങ്കിലും ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ ബുംറയും ഷമിയും മൂവരേയും മടക്കിയയച്ചത് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കി. ഇന്ന് ആദ്യ സെഷനില്‍ തന്നെ ഓസീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്‌നും ഓസീസിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്. പെയ്ന്‍ ഇതുവരെ നാല് ഫോറുകള്‍ സ്വന്തമാക്കി.

ലഞ്ചിന് ശേഷം ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ഓസീസിന് നഷ്ടമായി. അല്‍പനേരം ചെറുത്ത് നിന്ന ടിം പെയ്‌നിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയാണ് ക്യാപ്റ്റനെ പുറത്താക്കിയത്. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെയും (121 പന്തില്‍ 28) മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും (44 പന്തില്‍ 28) ചെറുത്ത് നില്‍പ്പ് ഇന്ത്യക്ക് തലവേദനയായി. 41 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്റ്റാര്‍ക്കിനെ ബൗള്‍ഡാക്കി ഷമി വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അപ്പോഴും കമ്മിന്‍സും ലിയോണും പ്രശ്‌നമായി നിന്നു. ഇരുവരും 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ കമ്മിന്‍സ് മടങ്ങി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ ഹേസല്‍വുഡ് (43 പന്തില്‍ 13) ചെറുത്ത് നിന്നെങ്കിലും അശ്വിന്‍ വില്ലനായി. 38 റണ്‍സുമായി നഥാന്‍ ലിയോണ്‍ പുറത്താവാതെ നിന്നു. 

നേരത്തെ, ആര്‍. അശ്വിനും മുഹമ്മദ് ഷമിയുമാണ് ഓസീസിന്റെ മുന്‍നിര തകര്‍ത്തത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സും മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കുകയായിരുന്നു. 

322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്സിലുമായി നേടിയത്. ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട ലീഡില്‍ ഒതുക്കിയത്. ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70), കെ.എല്‍. രാഹുല്‍ (44) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത്. ലിയോണിന്റെ ആറ് വിക്കറ്റിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios