ക്രൈസ്റ്റ്‌ചേര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യം സ്ഥിതപ്രജ്ഞത കാട്ടിയ ഇന്ത്യന്‍ കുട്ടികള്‍ ഇടയ്ക്ക് കളി കൈവിട്ടെങ്കിലും പിന്നീട് ബാറ്റിംഗ് ഓഡറിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 46 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ഇന്ത്യന്‍ കുട്ടികളുടെ സംമ്പാദ്യം. പാരമ്പര്യ വൈരികള്‍ തമ്മിലുള്ള മത്സരമായതുകൊണ്ടുതന്നെ ഏറെ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിരുന്ന മത്സരമാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 42 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉയര്‍ത്തി 41 റണ്‍സെടുത്ത നായകന്‍കൂടിയായ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പ്രത്വി ഷാ മുഹമ്മദ് മൂസയുടെ ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. 59 പന്തില്‍ നിന്ന് 7 ഫോറിന്റെ പിന്‍ബലത്തില്‍ 47 റണ്‍സെടുത്ത മന്‍ജോദ് കല്‍റയെയും പുറത്താക്കിയത് മുഹമ്മദ് മൂസയായിരുന്നു. മുഹമ്മദ് മൂസയുടെ പന്ത് ഉയര്‍ത്തിയടിച്ച മന്‍ജോദിന് പിഴച്ചു. പന്ത് റോഹൈയില്‍ നസിറിന്റെ കൈകളില്‍ അവസാനിച്ചു. 

എന്നാല്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്താണ് പഞ്ചാബിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ സുബ്മാന്‍ ഗില്‍ ബാറ്റ് വീശുന്നത്. 82 പന്തില്‍ നിന്ന് 7 ഫോറിന്റെ അകമ്പടിയോടെ 83 റണ്‍സാണ് സുബ്മാന്‍ ഗില്ലിന്റെ സമ്പാദ്യം. 34 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഹര്‍വിക്ക് ദേസായിയെ അര്‍ഷാദ് ഇഖ്ബാലിന്റെ പന്തില്‍ സാദ്ഖാന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. 

തുടര്‍ന്ന് അര്‍ഷാദ് ഇഖ്ബാലിന്റെ പന്തുകളായിരുന്നു ഇന്ത്യന്‍ നിരയില്‍ തീ വിതച്ചത്. ഹര്‍വിക്കിന് പുറമേ രണ്ട് റണ്‍സെടുത്ത റിയാന്‍ പരാഗ്, അഞ്ച് റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ എന്നിവരെയും പെട്ടെന്ന് തന്നെ കൂടാരം കയറ്റാന്‍ അര്‍ഷാദ് ഇഖ്ബാലിന്റെ പന്തുകള്‍ക്ക് കഴിഞ്ഞു. 45 പന്തില്‍ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെ 33 റണ്‍സെടുത്ത അനുകുല്‍ റോയിയെ മൂഹമ്മദ് മൂസയുടെ പന്തില്‍ റോഹൈല്‍ നാസര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. സുബ്മാന്‍ ഗില്ലിന് കൂട്ടായി ഇപ്പോള്‍ കമലേഷ് നാഗര്‍കോട്ടിയാണുള്ളത്. അര്‍ഷാദ് ഇഖ്ബാല്‍ മൂന്നും മുഹമ്മദ് മൂസ രണ്ടും വിക്കറ്റും എടുത്തു.