വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 25 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്.

വിശാഖപ്പട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 25 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (50), അമ്പാട്ടി റായുഡു (39) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (4), ശിഖര്‍ ധവാന്‍ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആഷ്‌ലി നേഴ്‌സ്, കെമര്‍ റോച്ച് എന്നിവര്‍ക്കാണ് വിക്കറ്റ്.

നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരത്തിലെ സെഞ്ചുറിക്കാരനായ രോഹിത്തിനെ റോച്ച് മടക്കിയയച്ചു. ഷിമ്രോണ്‍ ഹെറ്റ്മ്യര്‍ക്ക് ക്യാച്ച്. ഒമ്പതാം ഓവറില്‍ ധവാനും മടങ്ങി. നേഴസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.

56 പന്തില്‍ നിന്നാണ് കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോര്‍ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. റായുഡു ഇതുവരെ മൂന്ന് ഫോര്‍ നേടി. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ഖലീല്‍ അഹമ്മദിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ ഇടം കണ്ടെത്തി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. കുല്‍പീദിനൊപ്പം യൂസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവരും പന്തെറിയും.