വനിതാ ലോകകപ്പിനും ഏഷ്യാ കപ്പിനും വേദിയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ

ദില്ലി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് വിജയമാക്കി സംഘാടന കരുത്ത് കാട്ടിയ രാജ്യമാണ് ഇന്ത്യ. ലോക റാങ്കിംഗില്‍ വളരെ പിന്നിലാണെങ്കിലും ഫുട്ബോള്‍ ആവേശത്തില്‍ ഒട്ടും കുറവില്ലെന്ന് ഇന്ത്യ ഇതിലൂടെ തെളിയിച്ചിരുന്നു. പിന്നാലെ അണ്ടര്‍ 20 ലോകകപ്പ് വേദിക്കായി ശ്രമിച്ചെങ്കിലും പോളണ്ടിന് നറുക്കുവീണത് തിരിച്ചടിയായി.

എന്നാല്‍ കൂടുതല്‍ ഫിഫ മത്സരങ്ങള്‍ രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഫിഫ വനിതാ ലോകകപ്പിനും 2023ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനും വേദിയാകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് സുപ്രധാന ടൂര്‍ണമെന്‍റുകള്‍ക്കും ഇന്ത്യ ശ്രമിക്കുന്നതായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ഇതില്‍ ഒരു ടൂര്‍ണമെന്‍റിനെങ്കിലും വേദിയാകാനായാല്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് കൂടുതല്‍ കരുത്താകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്താനായതാണ് ഇന്ത്യയെ കൂടുതല്‍ മത്സരങ്ങള്‍ക്കായി വാദിക്കാന്‍ പ്രേരിപ്പിക്കുന്നത്.