പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തിന് ശേഷം വൈഭവിന് ഓറഞ്ച് ക്യാപ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു രസകരമായ സംഭവം.
മുള്ളൻപൂര്‍: ഐപിഎൽ ക്രിക്കറ്റിൽ റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുന്ന 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അമ്പരക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ ഈ കൗമാര വിസ്മയത്തിനൊപ്പം ഓപ്പൺ ചെയ്യുമ്പോൾ താൻ ടീമിലെ മുതിർന്ന താരം ആണോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ.
പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തിന് ശേഷം വൈഭവിന് ഓറഞ്ച് ക്യാപ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു രസകരമായ സംഭവം. ടൂർണമെന്‍റിലെ റൺവേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്' സൂര്യവംശിക്ക് കൈമാറിയത് 24-കാരനായ ജയ്‌സ്വാളായിരുന്നു. ഇതിന് പിന്നാലെയാണ് അവതാരകാനായ പോമി എംബാംഗ്വയുടെ ചോദ്യമെത്തിയത്. പത്ത് വയസ്സ് വ്യത്യാസമുള്ള സൂര്യവംശിക്കൊപ്പം ബാറ്റ് ചെയ്യുമ്പോൾ ഒരു 'മുതിർന്ന താരമായി' തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
സത്യം പറഞ്ഞാൽ എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. പക്ഷേ അവൻ ശരിക്കും കുട്ടിയാണെന്ന കാര്യം സമ്മതിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല- ജയ്‌സ്വാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വെറും 16 പന്തിൽ 43 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഈ ഇന്നിംഗ്‌സോടെ 9 മത്സരങ്ങളിൽ നിന്ന് 400 റൺസ് തികച്ച താരം അഭിഷേക് ശർമ്മയെ മറികടന്ന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. ജയ്‌സ്വാളും സൂര്യവംശിയും ചേർന്ന് വെറും 3.1 ഓവറിൽ 51 റൺസാണ് ബോർഡിൽ ചേർത്തത്. വൈഭവ് ബാറ്റ് ചെയ്യുന്നത് മറുവശത്ത് നിന്ന് കാണാൻ നല്ല രസമാണ്. ഭയമില്ലാതെയാണ് അവൻ പന്തുകളെ നേരിടുന്നത്. ആ പ്രകടനം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്-ജയ്സ്വാള്‍ പറഞ്ഞു.
കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ 223 റൺസ് എന്ന ലക്ഷ്യം 4 പന്ത് ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. ഈ വിജയത്തോടെ 12 പോയിന്‍റുമായി രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയ പഞ്ചാബിന്‍റെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. വെള്ളിയാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.
