ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു

വെല്ലിങ്‌ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തി കിവികള്‍ കൂറ്റന്‍ സ്‌കോറിലേക്ക് പറക്കുകയായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സിഫര്‍ട്ടാണ്(84) കിവീസിന്‍റെ ടോപ് സ്‌കോറര്‍. 

ടോസ് നേടി ആദ്യം ബൗളിംഗ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റിയെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. കോളിന്‍ മണ്‍റോയും ടിം സിഫര്‍ട്ടും കിവീസിന് മികച്ച തുടക്കം നല്‍കി. ഇതോടെ ഓവറില്‍ 10ലധികം റണ്‍റേറ്റുമായി കിവികള്‍ കുതിച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ 34 റണ്‍സെടുത്ത മണ്‍റോയെ ക്രുണാല്‍ ഒമ്പതാം ഓവറില്‍ പുറത്താക്കിയെങ്കിലും സിഫര്‍ട്ട് അടിതുടര്‍ന്നു. പിന്നെകണ്ടത് സീഫര്‍ട്ടിന്‍റെ അടിപൂരം. പന്തെടുത്തവരെല്ലാം ഗാലറിയിലെത്തി. 

ഖലീല്‍ 13-ാം ഓവറില്‍ സിഫര്‍ട്ടിനെ പുറത്താക്കിയെങ്കിലും മത്സരം അനുകൂലമാക്കാന്‍ ഇന്ത്യക്കായില്ല. 43 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സും സഹിതം 84 റണ്‍സെടുത്തു സിഫര്‍ട്ട്. വില്യംസണും ടെയ്‌ലറും സ്‌കോട്ടും കിട്ടിയ അവസരം മുതലാക്കിയതോടെ കിവീസ് കൂറ്റന്‍ സ്കോറിലെത്തി. വില്യംസണ്‍ 24 പന്തില്‍ 34, ടെയ്‌ലര്‍ 14 പന്തില്‍ 23 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഏഴ് പന്തില്‍ 20 റണ്‍സുമായി സ്‌കോട്ട് അവസാന ഓവറുകളില്‍ അഞ്ഞടിച്ചതോടെ ന്യൂസീലന്‍ഡ് 200 കടന്നു. 

സ്കോട്ടിനൊപ്പം സാന്‍റ്‌നര്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹര്‍ദിക് രണ്ടും ഭുവിയും ഖലീലും ക്രുണാലും ചാഹലും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ചാഹലും ക്രുണാലും മാത്രമാണ് 10ല്‍താഴെ ശരാശരിയില്‍ പന്തെറിഞ്ഞത്.