മൊഹാലിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ
മൊഹാലി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2–0ന് മുന്നിലെത്തി. ജയിക്കാൻ 103 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയം നേടി. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലിന്റെ അതിവേഗ അർധ സെഞ്ചുറിയാണ് ജയം അനായാസമാക്കിയത്. പാർഥിവ് 54 പന്തിൽ 67 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 236 റൺസിൽ അവസാനിച്ചിരുന്നു. അർധ സെഞ്ചുറി നേടിയ ജോ റൂട്ട് (78), ഹസീബ് ഹമീദ് (പുറത്താകാതെ 59) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ചെറുത്തുനിന്നത്. ക്രിസ് വോക്സ് 30 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 283, രണ്ടാം ഇന്നിംഗ്സ് 236. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 417, രണ്ടാം ഇന്നിംഗ്സ് 104/2.