ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ മഴ മൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ 16.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്.

ബ്രിസ്ബേന്‍: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ മഴ മൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ 16.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്.

23 പന്തില്‍ 46 റണ്‍സുമായി ഗ്ലെന്‍ മാക്സ്‌വെല്ലും 18 പന്തില്‍ 31 റണ്ണുമായി സ്റ്റോയിനസും ക്രീസില്‍. ക്രുനാല്‍ പാണ്ഡ്യക്കെതിരെ ഒരോവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയ മാക്സ്‌വെല്‍ പാണ്ഡ്യയുടെ അടുത്ത ഓവറിലും രണ്ട് സിക്സറുകള്‍ അടിച്ച് ഓസീസ് സ്കോറിന് ഗതിവേഗം പകര്‍ന്നു. നാലോവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്.

നേരത്തെ നാലു സിക്സറും ഒരു ബൗണ്ടറിയും പറത്തി 37 റണ്‍സെടുത്ത ക്രിസ് ലിന്‍ ആണ് ഓസീസ് സ്കോര്‍ ബോര്‍ഡ് തുടക്കത്തില്‍ മുന്നോട്ടുകൊണ്ടുപോയത്. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂമ്രയെയും കരുതലോടെ കളിച്ച ഓസ്ട്രേലിയ ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സെടുത്തു. ആദ്യ മാറ്റമായി എത്തിയ ഖലീല്‍ ആഹമ്മദ് തന്റെ ആദ്യ പന്തില്‍ തന്നെ ഡാര്‍സി ഷോര്‍ട്ടിനെ(7) കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

ക്രിസ് ലിന്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഓസീസ് സ്കോര്‍ കുതിച്ചു. 24 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ കുല്‍ദീപ് യാദവ് വീഴ്ത്തി. പിന്നാലെ ലിന്നിനെയും കുല്‍ദീപ് സ്വന്തം ബൗളിംഗില്‍ പിടികൂടി. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.