വിമര്‍ശകരുടെ വായടപ്പിച്ച് ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നേടിയ സെഞ്ചുറി തന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ സെഞ്ചുറിയാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാലു വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്‌ഡില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിയാണ് ഇപ്പോഴും തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും കോലി പറഞ്ഞു.

ബര്‍മിംഗ്ഹാം: വിമര്‍ശകരുടെ വായടപ്പിച്ച് ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നേടിയ സെഞ്ചുറി തന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ സെഞ്ചുറിയാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാലു വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്‌ഡില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിയാണ് ഇപ്പോഴും തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും കോലി പറഞ്ഞു.

അഡ്‌ലെയ്ഡിലെ സെഞ്ചുറി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. കാരണം രണ്ടാം ഇന്നിംഗ്സിലായിരുന്നു അത്. ഓസ്ട്രേലിയ ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം പിന്തുടരുകയുമായിരുന്നു. ലക്ഷ്യത്തെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് നേടുമെന്നും. അതുകൊണ്ടുതന്നെ അത് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.

അഡ്‌ലെയ്ഡില്‍ മിച്ചല്‍ ജോണ്‍സണും റയാന്‍ ഹാരിസും പീറ്റര്‍ സിഡിലും അടങ്ങിയ ഓസീസ് പേസ് നിരയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 141 റണ്‍സടിച്ചതിനെ പരാമര്‍ശിച്ചായിരുന്നു കോലിയുടെ വാക്കുകള്‍.

ആദ്യ ഇന്നിംഗ്സില്‍ വാലറ്റക്കാരായ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും കോലി പറ‍ഞ്ഞു. ഹര്‍ദ്ദീക്കും നന്നായി കളിച്ചു. ഉമേഷും ഇഷാന്തും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്തു. 182/8 എന്ന സ്കോറില്‍ നിന്ന് ഇംഗ്ലീഷ് സ്കോറിന് അടുത്തെത്താന്‍ സഹായിച്ചത് അവരുടെ പിന്തുണയാണ്. അത് വളരെ പ്രധാനമായിരുന്നു. അവരെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്.