ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. മൂടിക്കെട്ടിയ അന്തരീക്ഷവും അസാധാരണ സ്വിംഗ് ലഭിക്കുന്ന സാഹചര്യവും മുതലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുും

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. മൂടിക്കെട്ടിയ അന്തരീക്ഷവും അസാധാരണ സ്വിംഗ് ലഭിക്കുന്ന സാഹചര്യവും മുതലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുും ഇന്ത്യയല്ല ഏത് ടീമായാലും ഇത്തരമൊരു സാഹചര്യത്തില്‍ തകര്‍ന്നടിയുമായിരുന്നുവെന്നും രണ്ടാം ദിനത്തിലെ കളിക്കുശേഷം ആന്‍ഡേഴ്സണ്‍ പറഞ്ഞു.

ഫ്ലാറ്റ് പിച്ചുകളില്‍ പന്തെറിയുന്ന പേസ് ബൗളര്‍മാര്‍ക്ക് വല്ലപ്പോഴുമാണ് ഇത്തരം അനുകൂല സാഹചര്യം ലഭിക്കുക. അത് ഞങ്ങള്‍ മുതലാക്കി. ഏത് ടീമായാലും അത് ചെയ്യുമായിരുന്നു. ഞങ്ങള്‍തന്നെ ഞങ്ങളുടെ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞാലും ഇതൊക്കെ തന്നെയാവും ഫലമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

തലേദിവസം പെയ്ത മഴ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ടോസ് ലഭിച്ചപ്പോള്‍ ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെയാണ്. എന്നാല്‍ പിച്ച് കണ്ടപ്പോള്‍ ഇത്രയും വലിയ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് പേസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഇത്രയും അനുകൂല സാഹചര്യം കിട്ടിയിട്ടും മികവുകാട്ടാനായിരുന്നില്ലെങ്കില്‍ താന്‍ തീര്‍ത്തും നിരാശനായേനെ എന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.