ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു

ലോ‌ഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ പോരാട്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട് തുടക്കം ലഭിച്ചെങ്കിലും കുല്‍ദീപ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 69 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച കുല്‍ദീപ് സ്കോര്‍ ബോര്‍ഡില്‍ 86 എത്തിയപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരവും നല്‍കി. നായകന്‍ മോര്‍ഗനും റൂട്ടും ചേര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടയില്‍ മൂന്നാം വിക്കറ്റും വീഴ്ത്തി കുല്‍ദീപ് ഇന്ത്യയുടെ രക്ഷകനാകുകയാണ്.

മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് നേടിയ മോര്‍ഗന്‍ റൂട്ട് കൂട്ടുകെട്ട് കുല്‍ദീപ് പൊളിക്കുകയായിരുന്നു. 53 റണ്‍സ് നേടിയ മോര്‍ഗനെ ധവാന്‍റെ കയ്യിലെത്തിച്ചാണ് കുല്‍ദീപ് രക്ഷകനായത്. ബെന്‍സ്റ്റോക്സിനെ പാണ്ഡ്യയും ബട്ട്ലറിനെ ഉമേഷും വീഴ്ച്ചിയതോടെ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ പുഞ്ചിരി വിടരുകയാണ്.

അതേസമയം മനോഹരമായി ബാറ്റ് വീശുന്ന ജോ റൂട്ട് ഇംഗ്ലണ്ടിനും പ്രതീക്ഷ നല്‍കുന്നുണ്ട്. അര്‍ധസെഞ്ചുറിയും കടന്ന് റൂട്ട് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 39 ഓവറില്‍ 5 വിക്കറ്റിന് 224 എന്ന നിലയിലാണ്. ജോ റുട്ട് 75 ഉം മോയിന്‍ അലി 5 ഉം റണ്‍സുമായി ക്രീസിലുണ്ട്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്‍ഡ്സില്‍ നടക്കുന്നത്. ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമയുടെയും കുൽദീപ് യാദവിന്‍റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. നേരത്തെ ട്വന്‍റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.