തന്‍റെ വളര്‍ച്ചയില്‍ സഹീര്‍ ഖാന്‍റെയും ആശിഷ് നെഹ്‌റയുടെയും സംഭാവനകള്‍ വലുതാണെന്ന് പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍. ഇരുവരും തന്നെ മറ്റൊരു തലത്തില്‍ എത്തിച്ചെന്ന് കൗള്‍. 

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച പേരുകളിലൊന്നായിരുന്നു പേസര്‍ സിദ്ധാര്‍ത്ഥ് കൗളിന്‍റേത്. ന്യൂസീലന്‍ഡ് എക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലെ മികവാണ് കൗളിന് സീനിയര്‍ ടീമിലേക്ക് ക്ഷണം നല്‍കിയത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്താന്‍ കൗളിനായിരുന്നു. ആറ് രഞ്ജി മത്സരങ്ങളില്‍ 23 വിക്കറ്റും വീഴ്‌ത്തി. ഇതോടെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് താരത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ന്യൂസീലന്‍ഡിലെ മുന്‍ പരിചയം മാത്രമല്ല കൗളിനെ അപകടകാരിയാക്കുന്നത്. മുന്‍ ഇന്ത്യന്‍ പേസര്‍മാരായ സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ എന്നിവരില്‍ നിന്ന് അടവുകള്‍ പഠിച്ചാണ് കൗള്‍ ന്യൂസീലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഇതിഹാസ താരങ്ങളായ സഹീറിന്‍റെയും നെഹ്റയുടെയും ഉപദേശങ്ങള്‍ നമ്മളെ മറ്റൊരു തലത്തിലെത്തിക്കും. തന്‍റെ വളര്‍ച്ചയില്‍ ഇരുവരുടെയും സംഭാവനകള്‍ വലുതാണെന്നും ലൈനും ലെങ്തും പേസും മെച്ചപ്പെടുത്താന്‍ ഇരുവരുടെയും നിര്‍ദേശങ്ങള്‍ സഹായകമായതായും കൗള്‍ പറഞ്ഞു.

ന്യൂസീലന്‍ഡിലെ സാഹര്യങ്ങള്‍ നന്നായി അറിയാം. കാറ്റ് ഏറെയുള്ള അന്തരീക്ഷമാണ് അവിടുത്തേത്. എന്നാല്‍ അടുത്തിടെ നിരവധി മത്സരങ്ങള്‍ കളിച്ചതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി പന്തെറിയാനാകും. ടീമിനായി കഴിവിന്‍റെ 100 ശതമാനം പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ നിലവിലെ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താനാണ് സഹീര്‍ നല്‍കിയ ഉപദേശമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.