കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ശീഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കുന്നതിന് മുമ്പെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും കോലി-ധവാന്‍ സഖ്യം അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 22 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ്. 42 പന്തിലാണ് ധവാന്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. 59 പന്തില്‍ 12 ബൗണ്ടറികളോടെ 74 റണ്‍സുമായി ധവാന്‍ ക്രീസിലുണ്ട്.

64 പന്തില്‍ ആയിരുന്നു കോലിയുടെ ഫിഫ്റ്റി. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ആറ് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്.