നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. ഇവരിൽ നിന്ന് 9,000-ത്തിലധികം ദിനാർ പിടിച്ചെടുത്തു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ വൻതോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനാണ് ആളുകൾ അവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന നിരോധിത ഉൽപ്പന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. പിടിയിലായവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.