ദില്ലി: അനിശ്ചതത്വങ്ങള്‍ക്ക് വിരമാമിട്ട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചു. സാമ്പത്തിക തര്‍ക്കത്തില്‍ ഐസിസിക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേകജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്തു

വരുമാനവിഹിതം പകുതിയായിവെട്ടിക്കുറിച്ചതില്‍ പ്രതിഷേധിച്ച ചാന്പ്യന്‍്സ് ട്രോഫി ബഹിഷ്ക്കരിക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റിനാണ് മുന്‍തൂക്കം നില‍നില്‍ക്കേണ്ടതെന്നും സാമ്പത്തിക തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇടക്കാല ഭരണസമിതി ബിസിസിഐക്ക് മുന്നറിയിപ്പ് നല്‍കിയരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റുമുട്ടലിന്‍റെ പാത ഉപേക്ഷിച്ച് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയില്‍ ചേര്‍ന്ന് പ്രത്യേ ജനറല്‍ ബോഡി യോഗം പച്ചക്കൊടി കാട്ടിയത്. 

ഐസിസിക്കെതിരെ നിയമനടപടിഎടുക്കില്ല. പകരം ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സെക്രട്ടറി അമിതാഭ് ചൗധരിയെ ചുമതലപ്പെടുത്തി. ചാന്പ്യന്‍സ് ട്രോഫി ബഹിഷ്ക്കരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു ബിസിസി ഐ വൈസ് പ്രസിഡന്‍റ് ടി സി മാത്യു യോഗ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്

ലോധ റിപ്പോര്‍ട്ടില്‍ കടുത്ത വ്യവസ്ഥകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലെന്നും ബിസിസി ഐ അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനും യോഗം സെക്രട്ടറിയെചുമതലപ്പെടുത്തിയിരിക്കുകയാണ്.