ദില്ലി: ഇന്ത്യന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം താരങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്ന് മുന്‍ ടീം ക്യാപ്റ്റന്‍ സോന ചൗധരിയുടെ വെളിപ്പെടുത്തല്‍. ടീം അംഗങ്ങളെ പരിശീലകനും സെക്രട്ടറിയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് സോന ചൗധരി വെളിപ്പെടുത്തുന്നത്. ‘ഗെയിം ഇന്‍ ഗെയിം’ എന്ന തന്റെ പുസ്തകത്തിലാണ് സോന ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ടീമില്‍ ഇടം നേടണമെങ്കില്‍ വനിതാ താരങ്ങള്‍ക്ക് ചില ‘വിട്ടുവീഴ്ച’കള്‍ക്ക് തയ്യാറാകേണ്ടി വന്നിട്ടുണ്ടെന്നും സോന പുസ്തകത്തില്‍ പറയുന്നു. മാനേജ്‌മെന്റിലെ അംഗങ്ങള്‍ താരങ്ങളെ വഴിവിട്ട ബന്ധങ്ങള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും എതിര്‍ത്തവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നെന്നും സോന പറയുന്നു. സംസ്ഥാന-ദേശീയതലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും പീഡനവിവരങ്ങള്‍ സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും സോന
സോന പറഞ്ഞു.

എന്നാല്‍ ഇവരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പല കളിക്കാരികള്‍ക്കും സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് പുസ്തകത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് സോന പറഞ്ഞു. പുസ്തകത്തില്‍ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ 90 ശതാമനവും സത്യമാണ്. ഇന്നുള്ള താരങ്ങള്‍ക്ക് ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടിവരില്ലായിരിക്കും. പക്ഷെ ഞങ്ങളുടം കാലത്ത് അതല്ലായിരുന്നു സ്ഥിതി. സംഘടനയില്‍ നിന്ന് യാതൊരു സാമ്പത്തിക പിന്തുണയും ഞങ്ങള്‍ക്കില്ലായിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് എന്റെ പോരാട്ടം. എല്ലാ കളിക്കാരും പരിശീലകരും മോശക്കാരാണെന്ന് പറയുന്നില്ല. ഏതെങ്കിലും വ്യക്തിയെ മോശക്കാരനാക്കാനുമല്ല പുസ്തകത്തില്‍ എല്ലാം തുറന്നു പറയുന്നതെന്നും സോന പറഞ്ഞു.

സോനയുടെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഔദ്യോഗികമായി പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പ്രതികരിച്ചു. 1998ലെ ഏഷ്യാ കപ്പില്‍ കാല്‍മുട്ടിനും നടുവിനുമേറ്റ പരുക്കിനെ തുടര്‍ന്നാണ് സോന ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. കഴിഞ്ഞദിവസമാണ് ‘ഗെയിം ഇന്‍ ഗെയിം’ പ്രകാശനം ചെയ്തത്. 1994ല്‍ ഹരിയാനയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സോന ദേശീയ ടീമിലെത്തിയത്. 1995ലാണ് സോന ദേശീയ ടീമിന്റെ ക്യാപ്റ്റനായത്.