മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിനുശേഷമാണ് രാഹുലും പാണ്ഡ്യയും പരസ്പരം ജേഴ്സി കൈമാറിയത്. ഇരുതാരങ്ങളുടെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ കൈയടികളോടെയാണ് വാംഖഡെയിലെ ആരാധകര്‍ വരവേറ്റത്.

മുംബൈ: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മൂന്ന് റണ്‍സിന് കീഴടക്കിയപ്പോള്‍ മുംബൈ ആരാധകര്‍ പോലും കൈയടിച്ച കളി കാഴ്ചവെച്ചത് പഞ്ചാബിന്റെ കെഎല്‍ രാഹുലായിരുന്നു. 94 റണ്‍സെടുത്ത രാഹുല്‍ പഞ്ചാബിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ബൂമ്രയുടെ സ്ലോ ബോളില്‍ അടിതെറ്റി പുറത്തായത്. പത്തൊമ്പതാം ഓവറിലായിരുന്നു രാഹുല്‍ വീണത്.

അക്സര്‍ പട്ടേലും മനോജ് തിവാരിയും യുവരാജും ഒത്തുപിടിച്ചുനോക്കിയിട്ടും പഞ്ചാബിനെ വിജയവര കടക്കാനായില്ല. അതില്‍ ഏറ്റവും നിരാശന്‍ രാഹുല്‍ തന്നെയായിരുന്നു. അവസാന ഓവറില്‍ അക്സര്‍ പട്ടേല്‍ സിക്സടിച്ചപ്പോള്‍ ആവേശംകൊണ്ട രാഹുലിന് പക്ഷെ തന്റെ പോരാട്ടം പാഴാവുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളു. തോല്‍വിയില്‍ നിരാശനായി മുഖംപൊത്തി ഡഗ് ഔട്ടിലിരിക്കുന്ന രാഹുലിന്റെ ചിത്രം ആരാധകരെ ശരിക്കും സങ്കടത്തിലാഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സഹാതാരം കൂടിയായ രാഹുലിനെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയ ആള്‍ മുംബൈയുടെ ഹര്‍ദ്ദീക് പാണ്ഡ്യയായിരുന്നു. വെറുതെ ആശ്വസിപ്പിക്കുക മാത്രമല്ല, തന്റെ ജേഴ്സി ഊരി രാഹുലിന് നല്‍കി രാഹുലിന്റെ ജേഴ്സി തിരികെവാങ്ങി ധരിക്കുകയും ചെയ്തു. രാഹുലിനെ ആശ്വസിപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കാനും പാണ്ഡ്യ ശ്രമിക്കുന്നതും കാണാമായിരുന്നു.

Scroll to load tweet…

മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിനുശേഷമാണ് രാഹുലും പാണ്ഡ്യയും പരസ്പരം ജേഴ്സി കൈമാറിയത്. ഇരുതാരങ്ങളുടെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ കൈയടികളോടെയാണ് വാംഖഡെയിലെ ആരാധകര്‍ വരവേറ്റത്. ഫുട്ബോള്‍ മത്സരങ്ങളില്‍ കളിക്കുശേഷം ഇരു ക്യാപ്റ്റന്‍മാരും പരസ്പരം ജേഴ്സി കൈമാറാറുണ്ട്. ഐപിഎല്ലിലും അതിന് തുടക്കമിട്ടിരിക്കുകയാണ് പാണ്ഡ്യ.അധികം വൈകാതെ ഐപിഎല്ലില്‍ ഇത് പതിവു കാഴ്ചയായാലും അത്ഭുതപ്പെടാനില്ല.

Scroll to load tweet…