മുംബൈക്ക് പ്ലേ ഓഫ് മോഹം നിലനിര്‍ത്തണമെങ്കില്‍ അടുത്ത എട്ട് കളിയില്‍ ഏഴ് ജയമെങ്കിലും വേണം.

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-മുംബൈ വമ്പന്‍ പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ പൂനെയില്‍ രാത്രി എട്ടിനാണ് മത്സരം. ആറ് കളിയില്‍ അഞ്ചിലും തോല്‍വി.ഇങ്ങനെ മുന്നോട്ടുപോകാനാകില്ല, മുംബൈ ഇന്ത്യന്‍സിന്. പ്ലേ ഓഫ് മോഹം നിലനിര്‍ത്തണമെങ്കില്‍ അടുത്ത എട്ട് കളിയില്‍ ഏഴ് ജയമെങ്കിലും വേണം. മായങ്ക് മര്‍ക്കണ്ഡേയും കൃണാല്‍ പാണ്ഡ്യയും മാത്രമാണ് ഭേദപ്പെട്ട നിലയില്‍ പന്തെറിയുന്നത്.

സണ്‍റൈസേഴ്‌സിനെതിരെ 87ന് പുറത്തായ മുംബൈ ബാറ്റിംഗ് നിര ഉണര്‍ന്നേ മതിയാകൂ. നായകന്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗിലേക്ക് തിരിച്ചെത്തിയാല്‍ അത്ഭുതപ്പെടേണ്ട. ഫോമില്‍ അല്ലാത്ത കൈറണ്‍ പൊള്ളാര്‍ഡിനെ എത്രനാള്‍ മുംബൈ ചുമക്കുമെന്നും കണ്ടറിയണം. കോച്ച് ജയവര്‍ധനെയുടെ ശകാരം കേട്ട ഹാര്‍ദിക് പണ്ഡ്യക്കും ചിലതൊക്കെ തെളിയിക്കാനുണ്ടാകും.

ജയം ഉറപ്പിക്കാനായി അവസാന ഓവര്‍ വരെ കാത്തിരിക്കുമെങ്കിലും സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യത ശക്തം. ആറ് കളിയില്‍ അഞ്ചും ജയിച്ച സൂപ്പര്‍ കിംഗ്സാണ് നിലവില്‍ ഒന്നാമത്. ബൗളിംഗില്‍ പ്രശ്നങ്ങളുണ്ടെങ്കിലും റായുഡുവിന്റെയും ധോണിയുടെയും മികച്ച ഫോം മ‍ഞ്ഞപ്പടയ്‌ക്ക് പ്രതീക്ഷ നല്‍കും. പൂനെ ഹോം ഗ്രൗണ്ടാക്കിയ സൂപ്പര്‍ കിംഗ്സും , മഹാരാഷ്‌ട്രയുടെ ഏക ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്യാലറിയുടെ പിന്തുണ ആര്‍ക്കെന്നതിലും കൗതുകം.