മന്‍ദീപ് 18 പന്തില്‍ നാല് ബൗണ്ടറിയുടെയും രണ്ട് സിക്സറുകളുടെയും കരുത്തില്‍ 37 റണ്‍സടിച്ചു. വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ച ബംഗലൂരുവിന് പക്ഷെ അവസാന മൂന്ന് പന്തിലും സ്കോര്‍ ചെയ്യാനായില്ല.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗിന്റെ തകര്‍പ്പനടികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. മന്‍ദീപ് 18 പന്തില്‍ നാല് ബൗണ്ടറിയുടെയും രണ്ട് സിക്സറുകളുടെയും കരുത്തില്‍ 37 റണ്‍സടിച്ചു. വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ച ബംഗലൂരുവിന് പക്ഷെ അവസാന മൂന്ന് പന്തിലും സ്കോര്‍ ചെയ്യാനായില്ല.

തുടക്കത്തിലെ ക്വിന്റണ്‍ ഡീകോക്കിനെ(4) നഷ്ടമായ ബംഗലൂരുവിന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പനടികളാണ് കരുത്തായത്. 27 പന്തില്‍ 44 റണ്‍സടിച്ച മക്കല്ലം പുറത്തായശേഷം കരുതലോടെ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും തകര്‍ത്തടിച്ച ഡിവില്ലിയേഴ്സും ചേര്‍ന്ന് ബംഗലൂരുിവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 23 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്സറും പറത്തിയ ഡിവില്ലിയേഴ്സ് ടോപ് ഗിയറിലായതോടെ ബംലൂരു 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡിവില്ലിയേഴ്സിനെ നിതീഷ് റാണ് വീഴ്ത്തിയതോടെ ബംഗലൂരുവിന്റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

തൊട്ടുപിന്നാലെ വിരാട് കോലിയും(33 പന്തില്‍ 31) മടങ്ങിയതോടെ ബംഗലൂരു 150 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗ് ആളിക്കത്തിയതോടെ ബംഗലൂരു സ്കോര്‍ 176ല്‍ എത്തി. കൊല്‍ക്കത്തയ്ക്കായി നിതീഷ് റാണയും വിനയ്കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി.