തുടര്‍ന്ന് അമ്പയറുടെ തീരുമാനം ടൈ റിവ്യു ചെയ്തെങ്കിലും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അക്ഷര്‍ പട്ടേലുമായി ആലോചിച്ച് റിവ്യൂ പിന്‍വലിച്ചു. ഇതാണ് കോലിയുടെ കലിപ്പിന് കാരണമായത്.

ബംഗലൂരു: ഐപിഎല്ലില്‍ ഡിആര്‍എസിനെച്ചൊല്ലി കലഹിച്ച് ബംഗലൂരു നായകന്‍ വിരാട് കോലി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ആഡ്രു ടൈയുടെ പുറത്താകലാണ് ആശയക്കുഴപ്പത്തിനും കോലിയുടെ കലിപ്പിനും കാരണമായത്. മത്സരത്തിന്റെ പതിമൂന്നാം ഓവറിലായിരുന്നു നാടകീയമായ പുറത്താകല്‍. ഉമേഷ് യാദവിന്റെ ബൗണ്‍സണ്‍ ടൈയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തി. ഔട്ടിനായി പട്ടേലും ഉമേഷും അപ്പീല്‍ ചെയ്യുകയും ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

തുടര്‍ന്ന് അമ്പയറുടെ തീരുമാനം ടൈ റിവ്യു ചെയ്തെങ്കിലും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അക്ഷര്‍ പട്ടേലുമായി ആലോചിച്ച് റിവ്യൂ പിന്‍വലിച്ചു. ഇതാണ് കോലിയുടെ കലിപ്പിന് കാരണമായത്. ടൈ തിരിച്ചു നടക്കുന്നതിനിടെ റിവ്യു ചെയ്യുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്ത ടൈയുടെ തീരുമാനത്തെ കോലി ടീം അംഗങ്ങളുമൊത്ത് കളിയാക്കുകയും ചെയ്തു. ഇതിനുശേഷം അമ്പയറോട് റിവ്യൂ ചെയ്തശേഷം പിന്നീടത് എങ്ങനെയാണ് പിന്‍വലിക്കുകയെന്ന് ചോദിച്ച് തര്‍ക്കിക്കുകയും ചെയ്തു.

പഞ്ചാബിന്റെ റിവ്യൂ നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോലി ആവശ്യപ്പെട്ടു. എന്നാല്‍ അമ്പയര്‍മാര്‍ കോലിയോട് കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മുമ്പും ഡിആര്‍എസിന്റെ പേരില്‍ കളിക്കാരുമായി കോലി വഴക്കടിച്ചിട്ടുണ്ട്. ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ റിവ്യൂ ചെയ്യണോ എന്നറിയാനായി ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷമായ രീതിയിലാണ് കോലി പ്രതികരിച്ചത്.