നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും ഇന്ന് ഏറ്റുമുട്ടും

കലാശപ്പോരിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വെല്ലുവിളിക്കുന്നത് ആരാകും ? സ്വന്തം തട്ടകത്ത് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന ആത്മവിശ്വാസത്തിൽ നൈറ്റ് റൈഡേഴ്സ് . ഈഡനില്‍ ആതിഥേയരെ ഞെട്ടിച്ച ഓര്‍മ്മയുമായി സൺറൈസേഴ്സ് . ഇരുടീമും കടലാസില്‍ ഒരുപോലെ കരുത്തര്‍ . 

വില്ല്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതിന്‍റെ അപകടം ആദ്യ ക്വാളിഫയറിലെ തോൽവിയോടെയെങ്കിലും ഹൈദരാബാദ് മനസ്സിലാക്കിയിട്ടുണ്ടാകും. മധ്യനിരയിൽ വിശ്വസ്തര്‍ ആരുമില്ലാത്ത അവസ്ഥയ്ക്കും മാറ്റം വരണം. ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനത്തോടെ താളം നഷ്ടപ്പെട്ട ബൗളിംഗ് നിര ആത്മവിശ്വാസം വീണ്ടെടുത്തത് ആശ്വാസമെങ്കിലും 16 ഓവറിന് ശേഷം റൺഒഴുക്ക് തടയാനാകാത്തത് വെല്ലുവിളിയായി തുടരും.

ബാറ്റിംഗ് ക്രമത്തില്‍ എല്ലായിടത്തും പ്രകടമാകുന്ന പ്രഹരശേഷിയും വിക്കറ്റിന്‍റെ സ്വഭാവം മനസ്സിലാക്കി പന്തെറിയുന്ന സ്പിന്നര്‍മാരുമാണ് കൊൽക്കത്തയുടെ കരുത്ത്. ആറാം വട്ടം പ്ലേ ഓഫ് കളിക്കുന്ന കൊൽക്കത്ത മൂന്നാം ഫൈനലാണ് ലക്ഷ്യമിടുന്നത്. അവസാന നാലില്‍ നാലാം തവണയെത്തിയ ഹൈദരാബാദിന്‍റെ ഉന്നം, കിരീടമുയര്‍ത്തിയ 2016 ന് ശേഷമുളള ആദ്യ ഫൈനലും.