ഹൈദരാബാദ്: തുടര്‍ വിജയങ്ങള്‍ക്കുശേഷം ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ലയണ്‍സിന് അഞ്ചു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 20 ഓവറില്‍ 126 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്സ് ഒരോവറും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു. 40 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന ശീഖര്‍ ധവാനാണ് സണ്‍റൈസേഴ്സിന്റെ വിജയശില്‍പി. സ്കോര്‍ ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 126/6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19 ഓവറില്‍ 129/5.

ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ധവാന്‍ സഖ്യം 26 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അപകടകാരിയായ വാര്‍ണര്‍(24) വീണശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കി ഹൈദദരാബാദ് തോല്‍വി മുന്നില്‍ക്കണ്ടു. വില്യാസണ്‍(6), ഹെന്‍റിക്കസ്(14), ഈ സീസണില്‍ ആദ്യമായി പാഡണിഞ്ഞ യുവരാജ് സിംഗ്(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ദീപക് ഹൂഡയെ(18) കൂട്ടുപിടിച്ച് ധവാന്‍ നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തെ തുടക്കത്തിലെ തകര്‍ന്ന ലയണ്‍സിനെ ആരോണ്‍ ഫിഞ്ചിന്റെ(51) അര്‍ധശതകമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ബ്രാവോയും(18) ജഡേജയും(18) ഫിഞ്ചിന് മികച്ച പിന്തുണ നല്‍കി. ഫീല്‍ഡില്‍ പറന്നുപിടിച്ച ഹൈദരാബാദ് താരങ്ങളുടെ മികവാണ് ലയണ്‍സിന് 150 കടക്കുന്നതില്‍ നിന്ന് തടഞ്ഞത്.