ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്‍മാരായെങ്കിലും അവസാന മൂന്ന് മത്സരങ്ങളും തോറ്റാണ് സണ്‍റൈസേഴ്സ് ആദ്യ ക്വാളിഫയറിന് ഇറങ്ങുന്നത്.

മുംബൈ: ഐപിഎല്‍ ഫൈനലില്‍ ആദ്യം ഇടംനേടുന്നവര്‍ ആരായിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദോ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സോ. ഈ ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാന്‍ റോയല്‍സ് മത്സത്തിലെ വിജയികളുമായി ഒന്നുകൂടി മാറ്റുരക്കാം. അതില്‍ ജയിച്ചാലും ഫൈനലിലെത്താം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്‍മാരായെങ്കിലും അവസാന മൂന്ന് മത്സരങ്ങളും തോറ്റാണ് സണ്‍റൈസേഴ്സ് ആദ്യ ക്വാളിഫയറിന് ഇറങ്ങുന്നത്. ചെറിയ സ്കോറുകള്‍ പോലും പ്രതിരോധിക്കുന്നതില്‍ പെരുമ കാട്ടിയ ബൗളിംഗ് നിരക്ക് ഇപ്പോള്‍ പണ്ടത്തെപ്പോലെ മൂര്‍ച്ചയില്ല. എങ്കിലും സിദ്ധാര്‍ഥ് കൗളു ഭുവനേശ്വര്‍കുമാറും റാഷിദ് ഖാനും നേതൃത്വം നല്‍കുന്ന ബൗളിംഗില്‍ തന്നെയാണ് സണ്‍റൈസേഴ്സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍. ബാറ്റിംഗില്‍ ധവാനും വില്യാംസണും കഴിഞ്ഞാല്‍ ആരെന്നതും ഹൈദരബാദിന് തലവേദനയാണ്. മനീഷ് പാണ്ഡെ ഫോമിലെത്തിയത് ആശ്വസകരമാണെങ്കിലും മധ്യനിരയില്‍ യൂസഫ് പത്താന്റെ തകര്‍പ്പനടികള്‍ ഇത്തവണ അധികമുണ്ടായിട്ടില്ല.

മറുവശത്ത് ചെന്നെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ബൗളിംഗില്‍ എന്‍ഗിഡിയുടെ ഫോം ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണിംഗ് ബൗളിംഗ് കഴിഞ്ഞാല്‍ മധ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ വിരളമാണെന്നത് ചെന്നൈയെ വലക്കുന്നുണ്ട്. ബാറ്റിംഗില്‍ അംബാട്ടി റായിഡു-ഷെയ്ന്‍ വാട്സണ്‍ സഖ്യം നല്‍കുന്ന തുടക്കവും നിര്‍ണായകമാവും. സുരേഷ് റെയ്ന പതിവുഫോമിലല്ലെങ്കിലും പ്രതീക്ഷ നല്‍കുന്നു. മധ്യനിരയില്‍ മത്സരം ഫിനിഷ് ചെയ്യേണ്ട ചുമതല ഒരിക്കല്‍ കൂടി ധോണിയുടെ ചുമലിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു എന്നതും സൂപ്പര്‍ കിംഗ്സിന് ആത്മവിശ്വാസം നല്‍കുന്നു. ആര് ജയിച്ചാലും കൊല്‍ക്കത്തയില്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഏഴ് മണിക്കാണ് ക്വാളിഫയര്‍ പോരാട്ടം തുടങ്ങുക.