ബാക് ഓഫ് ലെംഗ്തില്‍ പന്തെറിയാനാണ് ബൗളര്‍മാരോട് ആവശ്യപ്പെട്ടത്. അത്തരം പന്തുകള്‍ അടിച്ചുപറത്താന്‍ ഈ പിച്ചില്‍ അല്‍പം ബുദ്ധിമുട്ടാണ്

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. ബൗളര്‍മാരാണ് ചെന്നൈയെ തോല്‍പ്പിച്ചതെന്ന് മത്സരശേഷം ധോണി പറഞ്ഞു. എവിടെയാണോ ബൗളര്‍മാരോട് പന്തെറിയാന്‍ ആവശ്യപ്പെട്ടത് അവിടെ പന്തെറിയണമായിരുന്നു. അവരത് ചെയ്തില്ല. പ്ലാനിംഗിലല്ല അത് നടപ്പാക്കിയതിലാണ് പാളിച്ച പറ്റിയത്.

ബാക് ഓഫ് ലെംഗ്തില്‍ പന്തെറിയാനാണ് ബൗളര്‍മാരോട് ആവശ്യപ്പെട്ടത്. അത്തരം പന്തുകള്‍ അടിച്ചുപറത്താന്‍ ഈ പിച്ചില്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ ഫുള്‍ ലെംഗ്ത്തിലെറിഞ്ഞ ചില പന്തുകളിലൂടെ നാലോ അഞ്ചോ ബൗണ്ടറിയാണ് ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഈ പിച്ചില്‍ ചെന്നൈ നേടിയത് മികച്ച സ്കോറായിരുന്നു. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ബൗളര്‍മാരാണ് കളി കൈവിട്ടത്.

ഫീല്‍ഡിംഗില്‍ കളിക്കാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. എങ്കിലും ഈ ടീമിനെവെച്ച് പരമാവധി ഇത്രയെ പുറത്തെടുക്കാനാവു. പ്ലാനിംഗിലല്ല, അത് നടപ്പാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. പ്ലേ ഓഫില്‍ വെറുതെ എത്താനാവില്ല. അതിനായി കളികള്‍ ജയിക്കണം. ഓരോ മത്സരത്തിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ലെംഗ്തില്‍ മാറ്റം വരുത്തി പന്തെറിയാന്‍ ബൗളര്‍മാര്‍ തയാറാണമെന്നും ധോണി പറഞ്ഞു. ഫീല്‍ഡിംഗില്‍ മികച്ച പുറത്തെടുത്തുവെന്ന് പറയുമ്പോഴും അവസാന ഓവറുകളില്‍ ബട്‌ലറെ വിക്കറ്റിന് പിന്നില്‍ ധോണി ഒരുവട്ടം കൈവിട്ടിരുന്നു. ഇത് അവസാന ഓവറില്‍ നിര്‍ണായകമാവുകയും ചെയ്തു.