സണ്‍റൈസേഴ്സിനെതിരായ പന്തിന്‍റെ സെഞ്ചുറിയെ പ്രശംസിച്ച് ദാദ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ 'മിസ്റ്റര്‍ 360' എന്ന വിളിപ്പേര് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് വീണുകഴിഞ്ഞു. ഗ്രൗണ്ടിന്‍റെ നാലുപാടും പന്ത് പായിക്കാന്‍ കഴിയുന്നതാണ് പന്തിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഐപിഎല്‍ 11-ാം സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരം ഇതിനകം 11 മത്സരങ്ങളില്‍ നിന്ന് 521 റണ്‍സ് നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പന്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. 

മത്സരത്തില്‍ പുറത്താകാതെ 63 പന്തില്‍ 128 റണ്‍സെടുത്ത പന്തിന്‍റെ ഇന്നിംഗ്സിനെ വാഴ്ത്താത്തവരില്ല. മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 26 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ് പന്തിന്‍റെത് എന്ന് നിസംശയം പറയാം. എന്നാല്‍ പന്തിന്‍റെ പ്രകടനത്തിന് ഇതിഹാസ താരത്തിന്‍റെ ഇന്നിംഗ്സുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് കൊല്‍ക്കത്തയ്ക്കായി ന്യൂസീലന്‍ഡ് ഇതിഹാസം ബ്രണ്ടന്‍ മക്കുല്ലം നേടിയ 158 റണ്‍സുമായാണ് പന്തിന്‍റെ ഇന്നിംഗ്സിനെ ദാദ ചേര്‍ത്തുവെക്കുന്നത്. മക്കുല്ലത്തിന്‍റെ ചരിത്ര പ്രകടനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇന്നിംഗ്സാണ് പന്ത് കളിച്ചതെന്ന് ദാദ പറയുന്നു. ഇതോടെ കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ക്രിക്കറ്റ് ഇതിഹാസങ്ങളുമായി പന്ത് താരതമ്യം ചെയ്യപ്പെടുകയാണ്. സൗരവ് ഗാംഗുലിയുടെ പ്രശംസയ്ക്ക് പന്ത് ട്വിറ്ററില്‍ നന്ദിയറിയിച്ചിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…