ജോസ് ബട്ട്‌ലറും ബെന്‍ സ്റ്റോക്സും ഇംഗ്ലണ്ടിലേക്ക് മടങ്ങി

ജയ്‌പൂര്‍: ഐപിഎല്‍ പതിനൊന്നാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ടീമുകള്‍. 13 കളിയില്‍ ആറ് ജയവും 12 പോയിന്‍റുമായി നാലാമതാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ മാത്രം പോരാ, മറ്റ് ടീമുകളുടെ ഫലങ്ങള്‍ക്കായും രാജസ്ഥാന്‍ കാത്തിരിക്കണം. ഈ സന്ദര്‍ഭത്തില്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് ഇരുട്ടടിയായിരിക്കുകയാണ്.

ടീമിലെ റണ്‍മെഷീന്‍ ജോസ് ബട്ട്‌ലറും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സുമാണ് നാട്ടിലേക്ക് തിരിച്ചത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനൊപ്പം ചേരുന്നതിനാണ് ഇംഗ്ലീഷ് താരങ്ങളുടെ മടക്കം. ഇതോടെ 19-ാം തിയ്യതി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഇരുവരുമുണ്ടാവില്ലെന്ന് ഉറപ്പായി. നിര്‍ണായക മത്സരത്തില്‍ മാച്ച് വിന്നര്‍മാരായ ഇരുവരും കളിക്കാത്തത് രാജസ്ഥാന് വലിയ തിരിച്ചടിയാവും. 

ഓപ്പണിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വന്‍മതിലാണ് ബട്ട്‌ലര്‍. സീസണില്‍ 13 മത്സരങ്ങളില്‍ 54.80 ബാറ്റിംഗ് ശരാശരിയില്‍ 548 റണ്‍സ് ബട്ട്‌ലര്‍ അടിച്ചുകൂട്ടി. 2016ന് ശേഷം ആദ്യമായാണ് ബട്ട്‌ലര്‍ക്ക് ടെസ്റ്റ് ക്യാപ്പണിയാനുള്ള അവസരം ലഭിക്കുന്നത്. എന്നാല്‍ സ്റ്റോക്സിന് ഈ ഐപിഎല്‍ സീസണില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. സ്റ്റോക്സ് 13 മത്സരങ്ങളില്‍ 196 റണ്‍സും എട്ട് വിക്കറ്റുമാണ് നേടിയത്.