ഇരുടീമിനും നിലനില്‍പ്പിന്റെ പോരാട്ടമാണിത്

മുംബൈ: ഐപിഎല്ലില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയച്ചു. കിംഗ്സ് ഇലവന്‍ നിരയില്‍ യുവിയും മനോജ് തിവാരിയും തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം മുംബൈ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്തി. ബാംഗ്ലൂരിന് മുന്നില്‍ പഞ്ചറായ കിംഗ്സ് ഇലവന്‍ പഞ്ചാബിനും, രാജസ്ഥാന് മുന്നില്‍ മൂക്കുകുത്തിയ മുംബൈ ഇന്ത്യന്‍സിനും വാങ്കഡേയില്‍ നിലനില്‍പ്പിന്റെ പോരാട്ടമാണിത്. 

പന്ത്രണ്ട് കളിക്കൊടുവില്‍ പഞ്ചാബിന് പന്ത്രണ്ടും, മുംബൈക്ക് പത്തും പോയിന്റ് വീതമുണ്ട്. ഗംഭീരമായി തുടങ്ങിയ പഞ്ചാബ് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റതോടെ കടുത്ത പ്രതിസന്ധിയിലായി‍. ഗെയ്‍ല്‍ രാഹുല്‍ ഓപ്പണിംഗ് സഖ്യത്തെ പൊളിച്ചാല്‍ പഞ്ചാബ് തകരുമെന്ന് ആര്‍സിബി താരം മൊയിന്‍ അലി മുന്നറിയിപ്പ് നല്‍കിയത് വെറുതെയല്ല. 

മധ്യനിരയില്‍ 10 ബാറ്റ്സ്മാന്മാരെയാണ് സീസണില്‍ പഞ്ചാബ് പരീക്ഷിച്ചത്. ഇവരുടെയെല്ലാം കൂടി ബാറ്റിംഗ് ശരാശരി 17.63 മാത്രം. പഞ്ചാബിന്റെ പ്രശ്നങ്ങള്‍ക്ക് സമാനമാണ് മുംബൈയുടേതും. സൂര്യകുമാര്‍ യാദവ്- എവിന്‍ ലൂയിസ് ഓപ്പണിംഗ് സഖ്യം നല്‍കുന്ന മികച്ച തുടക്കം മുതാലാക്കാന്‍ മധ്യനിരക്ക് കഴിയുന്നേയില്ല.

നായകന്‍ രോഹിത് ശര്‍മ്മ സീസണില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായി. കൃണാല്‍ പണ്ഡ്യ കണിശത പുലര്‍ത്തുമ്പോഴും മായങ്ക് മര്‍ക്കണ്ഡേ റണ്‍സ് വഴങ്ങി തുടങ്ങിയതും മുംബൈക്ക് തലവേദനയാണ്. എന്നാല്‍ മികച്ച നെറ്റ്റണ്‍റേറ്റ് ഉള്ളതിനാല്‍, 12 പോയിന്‍റുമായി പോലും പ്ലേ ഓഫിലെത്താന്‍ സാധ്യത ഉള്ളത് മുംബൈക്ക് പ്രതീക്ഷ നല്‍കും. ഇന്‍ഡോറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.