കുല്‍ദീപ് യാദവിന് നാല് വിക്കറ്റ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 19 ഓവറില്‍ 142ന് പുറത്തായി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാതെ പോയതും രഹാനെ, സ്റ്റോക്‌സ്, ബിന്നി തുടങ്ങിയവര്‍ മോശം പ്രകടനം തുടര്‍ന്നതുമാണ് രാജസ്ഥാനെ തളര്‍ത്തിയത്. മറുവശത്ത് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി സ്‌പിന്നര്‍ കുല്‍ദീപ് യാദവ് മത്സരം ആവേശമാക്കുകയും ചെയ്തു. 

മികച്ച തുടക്കം ലഭിച്ചിട്ടും നടുവൊടിഞ്ഞ് വീഴുന്ന രാജസ്ഥാനെയാണ് ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 68 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 107-7 എന്ന നിലയിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാദിയും ജോസ് ബട്ട്‌ലറും പുറത്തായ ശേഷം ക്രീസിലെത്തിയ രാജസ്ഥാന്‍ ബാറ്റ്സ്മാരില്‍ ആര്‍ക്കും നിലംതൊടാനായില്ല.

ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാദിയും ജോസ് ബട്ട്‌ലറും വെടിക്കെട്ടോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ ടീം സ്കോര്‍ 36ല്‍ നില്‍ക്കേ ത്രിപാദി 27 റണ്‍സെടുത്ത് റസലിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ ബട്ട്‌ലറെയും(39), രഹാനെയും(11) പുറത്താക്കി കല്‍ദീപ് ആഞ്ഞടിച്ചു. സഞ്ജു 12 റണ്‍സുമായി പരമ്പരയില്‍ മൂന്നാം തവണയും നരെയ്‌ന് മുന്നില്‍ വീണു. സ്റ്റേക്സിനെയും(11), ബിന്നിയെും(1) കൂടി പുറത്താക്കിയതോടെ കുല്‍ദീപിന് നാല് വിക്കറ്റ്.

മൂന്ന് റണ്‍സെടുത്ത കൃഷ്‌ണപ്പ ഗൗതമിനെ നിലയുറപ്പിക്കും മുമ്പ് മാവി മടക്കി. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ച് ഉനദ്കട്ട് അടി തുടങ്ങിയപ്പോള്‍ രാജസ്ഥാന്‍ 17 ഓവറില്‍ 130 കടന്നു. എന്നാല്‍ ഇതിനിടെ സോദിയെ(1) പ്രസിദും, ആര്‍ച്ചറെ(6) റസലും പുറത്താക്കി. 19-ാം ഓവറിലെ അവസാന പന്തില്‍ പ്രസിദ് 18 പന്തില്‍ 26 റണ്‍സെടുത്ത ഉനദ്കട്ടിനെ പറഞ്ഞയച്ചതോടെ രാജസ്ഥാന്‍ ഇന്നിംഗ്സ് 142ല്‍ അവസാനിച്ചു.