കോലിക്ക് അര്‍ദ്ധ സെഞ്ചുറി

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളില്‍ പതറിയ റോയല്‍ ചലഞ്ചേഴ്സിനെ അര്‍ദ്ധ സെഞ്ചുറി നേടിയ കോലിയാണ്(68) മികച്ച സ്കോറിലെത്തിച്ചത്.

ടോസ് ലഭിച്ചിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് ബാംഗ്ലൂര്‍ തുടങ്ങിയത്. ഓപ്പണര്‍മാരായ ഡി കോക്കും മക്കുല്ലവും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിന് മികച്ച തുടക്കം നല്‍കി. ഒമ്പതാം ഓവറില്‍ 29 റണ്‍സെടുത്ത ഡി കോക്കിനെ നഷ്ടപ്പെടുമ്പോള്‍ 70 റണ്‍സിന് ബാംഗ്ലൂര്‍ അടുത്തെത്തിയിരുന്നു‍. 

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മക്കുല്ലത്തെയും(38), വോറയെയും(0) മടക്കി റസല്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പത്ത് ഓവര്‍ പിന്നിട്ട ശേഷം കരുതലോടെ കളിക്കുകയായിരുന്നു കോലിയുടെയും മന്‍ദീപിന്‍റെയും തന്ത്രം. നരെയ്ന്‍ എറിഞ്ഞ 17-ാം ഓവര്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ഗിയര്‍ മാറ്റി. മന്‍ദീപിന്‍റെ രണ്ട് സിക്സടക്കം നേടിയത് 15 റണ്‍സ്.

റസല്‍ എറിഞ്ഞ 18-ാം ഓവറില്‍ 19 റണ്‍സെടുത്ത മന്‍ദീപിനെ ബൗണ്ടറിലൈനില്‍ മാവി പിടികൂടി. എന്നാല്‍ രണ്ട് സിക്സുകളടക്കം പറത്തി കോലി ഈ ഓവറില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. 19-ാം ഓവറില്‍ പന്തെടുത്ത ശിവം മാവി പിടിമുറക്കിയതോടെ റോയല്‍ ചലഞ്ചേഴ്സിന് നേടാനായത് ഒമ്പത് റണ്‍സ് മാത്രം. അവസാന ഓവറില്‍ മിച്ചല്‍ ജോണ്‍സണെതിരെ 16 റണ്‍സ് കുറിച്ച് ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.