കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം
കൊല്ക്കത്ത: ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് 178 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 177 റണ്സെടുത്തു. പുറത്താകാതെ 25 പന്തില് 43 റണ്സെടുത്ത നായകന് എംഎസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോറര്. കൊല്ക്കത്തയ്ക്കായി നരെയ്നും ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്മാരായ വാട്സണും ഡുപ്ലസിസും ചെന്നൈയ്ക്ക് മികച്ച തുടക്കം നല്കി. ആറാം ഓവറില് ചെന്നൈ സൂപ്പര് കിംഗ്സ് 50 കടന്നു. ഡുപ്ലസിസ് 15 പന്തില് 27 റണ്സെടുത്തും വാട്സണ് 25 പന്തില് 36 റണ്സെടുത്തും പുറത്തായി. മൂന്നാമനായെത്തിയ സുരേഷ് റെയ്നയും കളംനിറഞ്ഞതോടെ ചെന്നൈയുടെ മുന്നിര ഭദ്രം. എന്നാല് റെയ്നയെ പുറത്താക്കി കുല്ദീപും റായിഡുവിനെ പുറത്താക്കി നരെയ്നും തിരിച്ചടിച്ചതോടെ ചെന്നൈ 15 ഓവറില് നാല് വിക്കറ്റിന് 121 റണ്സ്.
16-ാം ഓവറില് ശിവം മാവിയും 17-ാം ഓവറില് മിച്ചല് ജോണ്സണും അടിവാങ്ങി. കുല്ദീപിന്റെ 18-ാം ഓവറിലെ അഞ്ചാം പന്തില് ധോണിയെ ഗില് കൈവിടുകയും ചെയ്തു. എന്നാല് 19-ാം ഓവറില് നരെയ്നെത്തി ചെന്നൈയുടെ റണ്റേറ്റ് കുറച്ചു. ഓവറില് ആകെ പറന്നത് അഞ്ച് റണ്സ്. ചൗള അവസാന ഓവറിലെ അഞ്ചാം പന്തില് ജഡേജയെ(13) പുറത്താക്കി. അവസാന പന്തില് ബൗണ്ടറി നേടി ധോണി ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
