കൊല്‍ക്കത്തയ്ക്ക് 182 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നൈറ്റ് റൈഡേഴ്സ് കൊല്‍ക്കത്തയ്ക്ക് 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സൂര്യകുമാറും ലെവിസും നല്‍കിയ മികച്ച തുടക്കവും അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ ബാറ്റിംഗുമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി നരെയ്നും റസലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ പവര്‍പ്ലേയില്‍ പിറന്നത് 56 റണ്‍സ്. 10-ാം ഓവറില്‍ റസലിന്‍റെ രണ്ടാം പന്തില്‍ ലെവിസ്(28 പന്തില്‍ 43) പുറത്തായെങ്കിലും മുംബൈ സ്കോര്‍ 91ലെത്തിയിരുന്നു. എന്നാല്‍ ഒരു ഓവറിന്‍റെ ഇടവേളയില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നരെയ്‌ന്‍ മടക്കി.

ഇതോടെ സ്കോറിംഗ് വേഗം കുറഞ്ഞ മുംബൈയ്ക്ക് 14.2 ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും(39 പന്തില്‍ 59) നഷ്ടമായി. വീണ്ടുമൊരിക്കല്‍ കൂടി മുംബൈയ്ക്ക് വിലങ്ങുതടിയായത് ആന്ദ്രേ റസല്‍. എന്നാല്‍ ക്രീസില്‍ ഒന്നിച്ച പാണ്ഡ്യ സഹോദരന്‍മാര്‍ മുംബൈയെ കരകയറ്റാന്‍ ശ്രമിച്ചു. 11 പന്തില്‍ 14 റണ്‍സെുത്ത ക്രുണാലിനെ നരെയ്ന്‍ വീഴ്ത്തിയെങ്കിലും ഹര്‍ദികും ഡുമിനിയും മോശമാക്കിയില്ല. 20 പന്തില്‍ 35 റണ്‍സുമായി ഹര്‍ദികും 11 പന്തില്‍ 13 റണ്‍സുമായി ഡുമിനിയും പുറത്താകാതെ നിന്നു.